മകന് നീതി കിട്ടാതെ വന്നാൽ ഒരമ്മ പിന്നെ എങ്ങനെ പ്രതിഷേധിക്കണമായിരുന്നു?

തൊട്ടതെല്ലാം വീഴ്ചയായി മാറുന്ന ആഭ്യന്തരം

aparna shaji| Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (09:57 IST)
മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയും ദുഃഖവുമാണ് പൊലീസ് ആസ്ഥാനത്ത് ഇന്നലെ കണ്ടത്. അങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണ് ആ അമ്മ പ്രതികരിക്കുക, പ്രതിഷേധിക്കുക‌?. പുറത്തുനിന്നും എത്തിയവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ പറയുമ്പോൾ ഒരു കാര്യം കേരളത്തിന് അറിയേണ്ടതുണ്ട്. അപ്പോൾ ജിഷ്ണുവിന്റെ അമ്മ മഹിജയെ എന്തിനു കൊണ്ടുപോയി.

വരാൻ സമ്മതമില്ലാതിരുന്ന മഹിജയെ പിടിച്ചുവലിച്ചു കൊണ്ടാണ് പൊലീസ് കൊണ്ടുപോയത്. അതിനുള്ള അനുവാദം ആരാണ് അവർക്ക് കൊടുത്തത്. പ്രകോപനങ്ങൾ ഒന്നുമില്ലാതെയായിരുന്നു മഹിജയും കൂടെ വന്ന 5 പേരും സമരം ചെയ്തത്. ഇതിനിടയിൽ പ്രതിഷേധിച്ചവരെയാകണം അറസ്റ്റ് ചെയ്യേണ്ടതും മാറ്റേണ്ടതും. അല്ലാതെ പ്രകോപനമില്ലാതെ പ്രതിഷേധിച്ചവരെ അല്ല.

തുടർച്ചയായ വീഴ്ചകളിൽ മുഖം നഷ്ടപ്പെട്ട സർക്കാറിനെ കൂടുതൽ പതനത്തിലേക്ക് വലിച്ചെറിയുകയാണ് പൊലീസ്. ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതിന്റെ വജ്രജൂബിലി ആഘോഷ ദിനത്തിലാണ് മഹിജയുടെ നേരെയുണ്ടായ അതിക്രമം. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് ഈ പ്രശ്നങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നത് വീഴ്ചയുടെ ആഴം കൂട്ടുന്നു.

സർക്കാറിന്റേയും പൊലീസിന്റേയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നേരത്തേ തന്നെ രമ്യമായി പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ തെരുവിൽ എത്തിച്ചതെന്ന വിമർശനം സി പി എം നേതൃത്വത്തിൽതന്നെ ശക്തമാണ്. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന ഒറ്റ ആവശ്യമായിരുന്നു മാതാവ് മഹിജക്കുണ്ടായിരുന്നത്.

യു ഡി എഫ് കാലത്തെ പൊലീസല്ലെന്നും സ്ത്രീകളോടും അശരണരോടും അനുകമ്പയോടെ പെരുമാറുന്ന സർക്കാറാണ് അധികാരത്തിലെന്നും പറഞ്ഞ സി പി എം സംഭവത്തിന് പിന്നിൽ തീവ്രവാദി സംഘടനകളുടെ ഇടപെടൽ ഉണ്ടെന്ന ആരോപണമാണ് ഇപ്പോൾ ഉയർത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതക- പീഡന കേസ് അന്വേഷണ വീഴ്ച, മറൈൻഡ്രൈവിലെ ശിവസേന അക്രമത്തിന് കൂട്ടുനിന്നത്, നടിയെ തട്ടിക്കൊണ്ടുപോയത്, സി എ വിദ്യാർഥിനിയുടെ മരണം തുടങ്ങിയ പട്ടികകളിലേക്ക് മറ്റൊന്നു കൂടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :