'ഇത് ഞങ്ങളുടെ ബലിദാനിയാണ്', കാലത്തെ കാലേകൂട്ടി അറിഞ്ഞ ശ്രീനിവാസനെയും സത്യൻ അന്തിക്കാടിനെയും നമിക്കണം !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (13:06 IST)
ഒരു വ്യക്തിയുടെ മരണം ആഘോഷിക്കപ്പെടുകയാണ് സംസ്ഥാനത്ത്. ആർക്കും വേണ്ടിയല്ലാതെ ആരോടും പക തീർക്കലല്ലാതെ ചില മാനസിക സമ്മർദ്ദങ്ങളുടെ പേരിൽ ജീവനൊടുക്കിയ ഒരു മനുഷ്യൻ മരണത്തിനു ശേഷം പാർട്ടിയുടെ സജീവ പ്രവർത്തനകനാകുന്നു, ബലിദാനിയാകുന്നു. നിസഹായനായി ജീവനൊടുക്കിയ ഒരു മനുഷ്യന്റെ മരണത്തെ മുതലെടുക്കുന്ന രാഷ്ട്രീയം സംസ്ഥാനത്തെ നിശ്ചലമാക്കാൻ ശ്രമിക്കുകയാണ്.

ഈ സമയത്ത് ആദ്യം തന്നെ ഓർമ്മ വരിക സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന സന്ദേശം എന്ന ചിത്രമാണ്. കാലത്തെ കാലേകൂട്ടി കണ്ട ഇവർ എത്രയോ മഹാൻ‌മാർ എന്ന് പറയേണ്ടിവരും. ഇന്നും ആളുകളെ ചിരിപ്പിക്കുന്ന ചിത്രത്തിലെ രംഗം. യഥാർത്ഥ ജീവിതത്തിൽ ഇപ്പോൾ കേരളത്തിൽ അരങ്ങേറുകയാണ്. ഒരു വ്യത്യാസം മാത്രമാണുള്ളത് നർമം അല്ല പകരുന്ന രസം.

മരണം നൃത്തമാടി ആഘോഷത്തോടെ സംസ്കരിക്കുന്ന ചടങ്ങ് തമിഴ്നാട്ടിൽ നമുക്ക് കാണാം. തന്റെ പ്രിയപ്പെട്ടവരെ സന്തോഷത്തോടെ പറഞ്ഞയക്കുക എന്ന ആശയമാണ് അതിനു പിന്നിൽ. എന്നാൽ ഇവിടെ മരണം ആഘോഷമാക്കുന്നത് വർഗിയതക്ക് വേണ്ടിയാണ്. ശ്രീനിവാസൻ പറഞ്ഞ അതേ ഡയലോഗ് പാർട്ടി നേതാക്കൾ ആവർത്തിക്കുന്നു. മരിച്ചത് ആര് എന്നത് ഒരു പ്രശ്നമല്ല, ഇതൊരു സുവർണാവസരമാണ് അത് നമ്മൾ മുതലെടുക്കണം’

ആ മുതലെടുപ്പാണ് ഇപ്പോൾ ഹർത്താലായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. ഒന്നടങ്ങിയ വിഷയത്തെ വീണ്ടും സജീവമാക്കാൻ വേണുഗോപാലൻ നായരുടെ മരണത്തെ കരുവാക്കാനുള്ള നിക്കം ആരംഭിച്ചുകഴിഞ്ഞു. ഈ വിഷയം സജീവമാക്കി നിർത്തിയാലല്ലാതെ ഈ പാർട്ടിക്ക് കേരളത്തിൽ നിലനിൽപ്പില്ല എന്ന നേതാക്കളുടെ മഹാ തിരിച്ചറിവാണ് ഇതിനു പിന്നിൽ.

തന്റെ സഹോദരൻ ഒരു പാർട്ടിയിലും പ്രവർത്തിച്ചിരുന്നില്ല എന്ന് വേണുഗോപാലൻ നായരുടെ സഹോദരൻ വെളിപ്പെടുത്തിയിട്ടും, ശബരിമല വിഷയവുമായി ആത്മഹത്യക്ക് യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞിട്ടും ഹർത്താൽ പൊടിപൊടിക്കുകയാണ്. ആളുകളിൽ സംശയം പടർത്താൻ എളുപ്പമാണ്. എനിക്ക് നിങ്ങൾ പറയുന്ന കാര്യങ്ങളുമായി ബന്ധമില്ലെന്ന് മരിച്ച വേണുഗോപാലൻ നായർ ഇനി തിരിച്ചുവന്ന് പറയില്ലല്ലോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :