ഐഎഫ്എഫ്കെയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലിജോ ജോസ് പെല്ലിശേരിക്ക്, സുവർണ ചകോരം ഇറാനിലെത്തിച്ച് ‘ദ് ഡാർക് റൂം‘

സുമീഷ് ടി ഉണ്ണീൻ| Last Updated: വ്യാഴം, 13 ഡിസം‌ബര്‍ 2018 (20:02 IST)
തിരുവനന്തപുരം: 23ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടിയിറങ്ങുമ്പോൾ മികച്ച സംവിധായകനുള്ള രജതചകോരം സ്വന്തമാക്കി ലിജോ ജോസ് പെല്ലിശേരി, ഈ മാ യൌ എന്ന ചിത്രത്തിലെ സംവിധാന മികവാണ് ലിജോ ജോസ് പെല്ലിശേരിയെ പുരസ്കാരത്തിന് അർഹനാക്കിയത്. അഞ്ച് ലക്ഷം രൂപയും ശിൽ‌പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇറാനിയൻ ചിത്രമായ ‘ദ് ഡാർക് റൂം‘ സ്വന്തമാക്കി. 15 ലക്ഷം രൂപയും ശിൽ‌പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം. മേളയിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഈ മ യൌ തന്നെ സ്വന്തമാക്കി.

സക്കറിയ സംവിധാനം ചെയ്ത ‘സുഡനി ഫ്രം നൈജീരിയ‘ എന്ന ചിത്രമാണ് മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സ്വന്തമാക്കിയത്. ‘ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്‘ എന്ന ചിത്രത്തിന്റെ സംവിധായകനായ അനാമിക ഹസ്‌കർ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം സ്വന്തമാക്കി. ഇതേ ചിത്രത്തിന്റെ ചായഗ്രാഹകന് ജൂറിയുടെ പ്രത്യേക പരാമർശം ഉണ്ട്.

മികച്ച ഇന്ത്യൻ സംവിധായക ചിത്രത്തിനുള്ള കെ ആർ
മോഹനന്‍ എന്‍ഡോവ്‌മെന്റ് പുരസ്കാരം അമിതാഭ് ചാറ്റാർജി സംവിധാനം ചെയ്ത ‘മനോഹര്‍ ആൻഡ് ഐ’ എന്ന ചിത്രം നേടിയപ്പോൾ വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ‘ബിലാത്തിക്കുഴല്‍’ എന്ന ചിത്രം ഇതേ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ബിയാട്രിസ് സഗ്നർ സംവിധാനം ചെയ്ത ‘ദ് സൈലന്‍സ്’ എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :