മനസാക്ഷിയെ ഞെട്ടിച്ച വിധിക്ക് മാപ്പു നല്കാതെ മലയാളി സമൂഹം

മനസാക്ഷിയെ ഞെട്ടിച്ച വിധിക്ക് മാപ്പു നല്കാതെ മലയാളി സമൂഹം

കൊച്ചി| Last Updated: വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (18:42 IST)
സൌമ്യ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള വിധി കേരളസമൂഹത്തെ ഞെട്ടിച്ചു. വധശിക്ഷയെ എതിര്‍ക്കുന്നവര്‍ പോലും ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ കിട്ടണമെന്നായിരുന്നു ആഗ്രഹിച്ചത്. സൌമ്യ എന്ന പെണ്‍കുട്ടി നേരിട്ട ക്രൂരമായ പീഡനവും ബലാത്സംഗവും തുടര്‍ന്ന് ഉണ്ടായ മരണവുമായിരുന്നു കാരണം. ഓടുന്ന ട്രയിനില്‍ ആക്രമിക്കപ്പെടുകയും പിന്നീട് ട്രാക്കിലേക്ക് തള്ളിയിടപ്പെടുകയും തുടര്‍ന്ന് ക്രൂരബലാത്സംഗത്തിന് ഇരയാകുകയും ചെയ്ത സൌമ്യയ്ക്ക് നീതി നിഷേധിക്കപ്പെട്ട രീതിയിലുള്ള വിധിപ്രഖ്യാപനമായിരുന്നു ഇത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് അനുവദിച്ചു കൊടുക്കുകയായിരുന്നു.

എന്നാല്‍, കേരളത്തിന്റെ മനസാക്ഷി വളരെ വൈകാരികമായിട്ടായിരുന്നു ഇതിനോട് പ്രതികരിച്ചത്. വധശിക്ഷ ശരിയല്ലെന്ന് വിശ്വസിച്ചവര്‍ പോലും വധശിക്ഷ മാറ്റിയതിനെ അനുകൂലിച്ചില്ല. കൃഷ്‌ണപ്രിയയുടെ അച്‌ഛന്‍ ശങ്കരനാരായണന്‍ ചെയ്തതാണ് ശരി എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. കൃഷ്‌ണപ്രിയയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതി മുഹമ്മദ് ജാമ്യത്തിന് പുറത്തിറങ്ങിയപ്പോള്‍ ശങ്കരനാരായണന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. നിയമത്തിന്റെ മുന്നില്‍ ശങ്കരനാരായണന്‍ കുറ്റക്കാരനായിരുന്നെങ്കിലും മലയാളത്തിന്റെ മനസാക്ഷിക്കു മുന്നില്‍ അദ്ദേഹം ഒരു വലിയ ശരിയായി തന്നെ നിന്നു.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദു ചെയ്തപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കണ്ട കമന്റുകളില്‍ ഒന്ന്, ‘കൃഷ്‌ണപ്രിയയുടെ അച്‌ഛന്‍ ശങ്കരനാരായണനാണു ശരി’ എന്നതായിരുന്നു. കാരണം, മലയാളമനസ്സ് അത്രയേറെ ഈ ഒറ്റക്കൈയ്യനെ വെറുത്തിരുന്നു. വിധി വന്നപ്പോള്‍ സൌമ്യയുടെ അമ്മ പറഞ്ഞത് അയാള്‍ക്ക് വധശിക്ഷ ലഭിക്കുന്നതിന് ഏതറ്റം വരെയും താന്‍ പോകുമെന്നായിരുന്നു.

അതേസമയം, പ്രോസിക്യൂഷന് സംഭവിച്ച വീഴ്ചയെയും നിരവധി പേര്‍ കുറ്റപ്പെടുത്തി. കേസിന്റെ ആദ്യഘട്ടത്തില്‍ തയ്യാറാക്കേണ്ടി നല്കേണ്ട സാഹചര്യത്തെളിവുകളില്‍ വന്ന വീഴ്ചയാണ് ഇത്തരമൊരു വിധിക്ക് കാരണമായതെന്നും അഭിപ്രായങ്ങള്‍ ഉണ്ടായി. പക്ഷേ, സംശയത്തിന്റെ ആനുകൂല്യം നല്കി പ്രതിക്ക് വധശിക്ഷയില്‍ നിന്ന് മോചനം നല്കിയത് ശരിയായില്ലെന്നും അഭിപ്രായമുണ്ടായി. ഇത്രയും കൊടുംകുറ്റം ചെയ്ത ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ തന്നെ നല്കണമെന്നായിരുന്നു ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :