ഒറ്റമാസം കൊണ്ട് അത്ഭുതം തീര്‍ത്ത് രാഹുല്‍; ഗുജറാത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്

ഒറ്റമാസം കൊണ്ട് അത്ഭുതം തീര്‍ത്ത് രാഹുല്‍; ഗുജറാത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി| കനിഹ സുരേന്ദ്രന്‍| Last Updated: തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (14:46 IST)
നരേന്ദ്ര മോദിക്കും ബിജെപിക്കും അഭിമാന പ്രശ്‌നവും അതിലേറെ നിലനില്‍പ്പിന്റെ പിടിവള്ളി കൂടിയായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഇവിടെ പരാജയം രുചിച്ചാല്‍ രാജ്യമാകെ തിരിച്ചടി നേരിടേണ്ടിവരുമെന്ന ഭയം അമിത് ഷായെയും കൂട്ടരെയും ആശങ്കയിലാഴ്‌ത്തി. 150 സീറ്റെന്ന സ്വപ്‌നസംഖ്യയില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും കൂടുതല്‍ പരുക്കുകളില്ലാതെ തീരത്തടുക്കാന്‍ മോദിക്കും കൂട്ടര്‍ക്കുമായി. എങ്കിലും രാഹുല്‍ ഗാന്ധിയുടെ പ്രഭാവം മോദിയുടെ മണ്ണില്‍ പ്രതിഭലിച്ചുവെന്നതില്‍ സംശയമില്ല.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തിരഞ്ഞെടുത്ത ഗുജറാത്തായിരുന്നു എന്നത് ശക്തമായ സന്ദേശമാണ് ബിജെപിക്ക് നല്‍കിയത്. ആധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചപ്പോള്‍ വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും വര്‍ദ്ധനയുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത് രാഹുലിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ്.

കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് അനുകൂലമായ സാഹചര്യം ബിജെപിക്ക് എതിരായത്. ഗുജറാത്ത് വികസനമെന്ന ഡ്രം കാര്‍ഡ് പതിവ് പോലെ മോദി ഇത്തവണയും പുറത്തെടുത്തപ്പോള്‍ സര്‍ക്കാരിനെ സമ്മര്‍ത്തിലാക്കുന്ന രാഹുലിന്റെ
ചോദ്യങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഇതോടെ വികസന മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് വൈകാരിക പ്രചാരണത്തിലേക്ക് മോദിക്ക് കടക്കേണ്ടിവന്നുവെന്നത് രാഹുലിന്റെ വിജയമാണ് ചൂണ്ടിക്കാണിക്കുന്നത്.

അമിത് ഷാ ഗുജറാത്തില്‍ ക്യാമ്പ് ചെയ്‌ത് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുവെങ്കിലും ബിജെപി വിരുദ്ധ ശക്തികളെ കോർത്തിണക്കി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയ രാഹുല്‍ ബിജെപി നീക്കങ്ങളെ ഭാഗികമായി തളര്‍ത്തി. ഇതോടെ മോദിക്ക് സംസ്ഥാനത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുകയും റാലികള്‍ക്കൊപ്പം വ്യക്തിത്വ പ്രഭാവം പടര്‍ത്തി വോട്ട് വിഹിതം പിടിച്ചു നിര്‍ത്തേണ്ട അവസ്ഥയുമുണ്ടായി.

ഗ്രാമ പ്രദേശങ്ങളെ കോണ്‍ഗ്രസിനൊപ്പം നിലനിര്‍ത്തിയ രാഹുലിന്റെ പ്രചാരണങ്ങള്‍ക്ക് ബിജെപിയുടെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കാനും കഴിഞ്ഞു. പട്ടേല്‍ സമുദായത്തെ ഒപ്പം നിര്‍ത്തിയ അദ്ദേഹം മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരെ അപ്രസക്തരാക്കി. ഇവര്‍ക്കൊപ്പം നിലകൊണ്ട പ്രാദേശിക നേതാക്കളും പ്രചാരണത്തിന്റെ അവസാന നാളുകളില്‍ രാഹുല്‍ കത്തിക്കയറിയപ്പോള്‍ കളത്തിന് പുറത്തായി.

ഗുജറാത്തില്‍ തുടര്‍ച്ചയായി ആറാം തവണയും അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചുവെങ്കിലും 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി ഗുജറാത്തിനെ കാണുന്ന മോദിക്ക് ഈ തെരഞ്ഞെടുപ്പ് ഫലം ആശങ്കയുണ്ടാക്കും. കോണ്‍ഗ്രസിന്റെ നേതൃത്വം രാഹുല്‍ ഏറ്റെടുത്തതോടെ ദേശീയ രാഷ്‌ട്രീയത്തില്‍ ചലനങ്ങള്‍ ഉണ്ടായി എന്നത് ഗുജറാത്തിന്റെ പുത്രന് സമ്മതിക്കേണ്ടിവരുമ്പോള്‍ മോദിയെ ‘തൊടാന്‍’ രാഹുലിന് സാധിക്കുമെന്ന് പാര്‍ട്ടിക്കും വ്യക്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :