ദിലീപിനെതിരെ സാക്ഷിയാകാന്‍ മഞ്ജുവിനെ പ്രേരിപ്പിച്ചത് ഇതൊക്കെ ?

കൊച്ചി| സജിത്ത്| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (12:23 IST)
കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടൻ ദിലീപിനെതിരെ മഞ്ജു വാര്യർ പ്രധാനസാക്ഷിയാകുമെന്ന് പൊലീസ്. കഴിഞ്ഞ ഫെബ്രുവരിയില്‍ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം നടന്ന സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ മീറ്റിങ്ങില്‍ ഈ കേസില്‍ വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നകാര്യം ആദ്യം പറഞ്ഞത് മഞ്ജു വാര്യര്‍ ആയിരുന്നു. ഇതായിരിക്കാം പൊലീസിന്റെ ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നാണ് സൂചന.

കേസ് കോടതിയില്‍ നിലനില്‍ക്കണമെങ്കില്‍ മഞ്ജു പ്രധാനസാക്ഷിയാകണമെന്നാണ് അന്വേഷണസംഘം
കണക്കുകൂട്ടുന്നത്. ദിലീപ് - മഞ്ജു ബന്ധം തകര്‍ന്നതിന് പിന്നില്‍ ആക്രമണത്തിനിരയായ നടിയാണെന്നും ആ വൈരാഗ്യമാണ് ഇത്തരമൊരു ഗൂഢാലോചന നടത്താന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണസംഘം.

മഞ്ജു ഈ കേസില്‍ പ്രധാന സാക്ഷിയാകുമെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത മഞ്ജു നിഷേധിക്കുകയും ഈ കേസില്‍ താന്‍ സാക്ഷിയാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടയിലായിരുന്നു തനിക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്നതിനു പിന്നില്‍ മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയുമാണെന്ന് ദിലീപ് ആരോപിച്ചത്.

മഞ്ജുവിന് എഡിജിപി ബി സന്ധ്യയുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും അവരുടെ ഇടപെടല്‍ മൂലമാണ് തനിക്ക് ജാമ്യം തുടര്‍ച്ചയായി കോടതി ജാമ്യം നിഷേധിക്കുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു. ഇനി ഈ ഒരു കാരണം കൊണ്ടാണോ ഈ കേസില്‍ മഞ്ജു പ്രധാന സാക്ഷിയാകുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.


കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിനെ എട്ടാം പ്രതിയായി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അന്തിമ കുറ്റപത്രത്തിൽ ദിലീപ് ഉള്‍പ്പെടെ 12 പേരാണു പ്രതികൾ. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം സമർപ്പിച്ചാൽ കേസ് നിലനിൽക്കില്ല എന്ന നിയമോപദേശം ലഭിച്ചതോടെയാണ് ഇത് ഉപേക്ഷിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :