അവർ ഇഷ്‌ടമുള്ളത് കഴിച്ചോട്ടെ, നിങ്ങൾ കൈയിൽ പിടിക്കുന്നതെന്തിന്?

എസ് ആർ അജയ് ഗോവിന്ദ്| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (15:15 IST)
സ്വാതന്ത്ര്യം എല്ലാ കാര്യത്തിനും ഉള്ളതായിരിക്കണം. ഇഷ്ടമുള്ളത് സംസാരിക്കാൻ സ്വാതന്ത്ര്യം വേണം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യം വേണം. ഏത് വസ്ത്രം ധരിക്കണം എവിടേക്ക് യാത്ര ചെയ്യണമെന്നും തീരുമാനിക്കാനുള്ളാ സ്വാതന്ത്ര്യം വേണം. നമ്മൾ എന്ത് സംസാരിക്കണമെന്നും എന്ത് ഭക്ഷിക്കണമെന്നും എവിടെയൊക്കെ പോകണമെന്നും പോകേണ്ടെന്നും മറ്റുള്ളവർ തീരുമാനിക്കാൻ തുടങ്ങിയാൽ അത് സ്വാതന്ത്ര്യമല്ല. ഭാഗിക സ്വാതന്ത്ര്യമല്ല 1947ൽ ഇന്ത്യയ്ക്ക് ലഭിച്ചത്. ഈ ബോധം ഏറ്റവുമധികം ഉണ്ടാകേണ്ടത് ഭരിക്കുന്ന സർക്കാരുകൾക്കാണ്. നിർഭാഗ്യവശാൽ സ്വാതന്ത്ര്യത്തിൻറെ അതിർരേഖ തങ്ങൾ നിശ്ചയിക്കുമെന്ന് ഭരണകർത്താക്കൾ വാശിപിടിക്കുന്നു.

നിങ്ങൾ ഇറച്ചികഴിക്കേണ്ടെന്ന് ചിലർ പറയുമ്പോൾ അത് അനുസരിച്ച് ഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കി ജീവിക്കുന്നതിന് അടിമത്തം എന്നാണ് പേര്. അടിമയായി ജീവിക്കുന്നത് ആറുപതിറ്റാണ്ടിനുമുമ്പ് നമ്മൾ അവസാനിപ്പിച്ചുകഴിഞ്ഞു. അപ്പോൾ പിന്നെ, പല രൂപത്തിൽ, പല പേരുകളിൽ അടിമത്തം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ മിണ്ടാതിരിക്കാൻ കഴിയുന്നതെങ്ങനെ?

രാജസ്ഥാനിലും ജമ്മു കശ്മീരിലും അഹമ്മദാബാദിലും മുംബൈയിലുമൊക്കെ ഇറച്ചിനിരോധനത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോൾ നമ്മുടെ ആഹാരസ്വാതന്ത്യം നഷ്ടപ്പെട്ടുകഴിഞ്ഞു എന്നുതന്നെ കരുതാം. ഇറച്ചി വിൽക്കുന്നത് നിരോധിക്കുന്നതുകൊണ്ട്, ആളുകൾ ഇറച്ചി കഴിക്കാതിരിക്കുന്നതുകൊണ്ട് ഉയർന്ന് ഉന്നതങ്ങളിലെത്തുന്ന സംസ്കാരത്തേക്കുറിച്ചും പൈതൃകത്തേക്കുറിച്ചും എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഇറച്ചിയും മീനും മൂന്നുദിവസത്തേക്ക് നിരോധിക്കാനാണ് രാജസ്ഥാൻ സർക്കാർ തീരുമാനിച്ചത്. സെപ്‌റ്റംബർ 17,18,19 തീയതികളിൽ. ജൈനമതക്കാരുടെ ഉൾപ്പടെയുള്ളവരുടെ
ഉത്സവം നടക്കുന്നതാണ് ഈ നിരോധനത്തിന് കാരണമായി പറയുന്നത്. എന്നാൽ സെപ്റ്റംബർ 22ന് ആരംഭിച്ച് 23ന് അവസാനിക്കുന്ന ബക്രീദ് അടുത്തുവരുന്നതിനാൽ ഈ നിരോധനം ചില അസ്വസ്ഥതകൾ സൃഷ്ടിക്കുകയാണ്.

ജമ്മു കശ്മീരിലെ ബീഫ് നിരോധനത്തിനെതിരെ സാധാരണ ജനങ്ങൾക്കും ജമാ അത്ത് ഇസ്ലാമി, ഹുറിയത് കോൺഫറൻസ് തുടങ്ങിയ സംഘടനകൾക്കും പ്രതിഷേധമുണ്ട്. അത് ക്രമസമാധാനത്തെപ്പോലും ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. ജെയിൻ സമുദായത്തിൻറെ വ്രതം ആരംഭിക്കുന്നതിനാൽ അഹമ്മദാബാദിലും ഒരാഴ്ചത്തേക്ക് ബീഫും മട്ടണും നിരോധിച്ചിരിക്കുകയാണ്.

സെപ്റ്റംബർ 10 മുതൽ 17 വരെ ഇറച്ചിക്കായി മൃഗങ്ങളെ കൊല്ലുന്നത് ജെയിനരുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് അഹമ്മദാബാദ് പൊലീസ് അറിയിച്ചിരിക്കുന്നു. എന്നാൽ മുംബൈ പോലൊരു മെട്രോപൊളിറ്റൻ സിറ്റിയിൽ മൃഗങ്ങളെ കൊല്ലുന്നതും ഇറച്ചിവിൽക്കുന്നതും നിരോധിക്കുന്നത് പ്രായോഗികമായ കാര്യമല്ലെന്ന് ബോംബെ ഹൈക്കോടതി വിലയിരുത്തുന്നു.

ഇഷ്ടമുള്ള ആഹാരം കഴിക്കാനും ഇഷ്ടമല്ലാത്തത് കഴിക്കാതിരിക്കാനുമുള്ള വിവേചന ബുദ്ധിയും അവകാശവും മനുഷ്യർക്കുള്ളപ്പോൾ എന്തിനാണ് ആഹാരസാധനങ്ങൾക്ക് നേരെ സർക്കാരുകൾ അധികാരത്തിൻറെ ഈ മുഷ്ടിപ്രയോഗം നടത്തുന്നത്?

വികസനപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താൻ കഴിയാത്ത സർക്കാരുകൾ ആവശ്യമില്ലാത്ത കാര്യങ്ങൾക്കുവേണ്ടി തങ്ങളുടെ വിലപ്പെട്ട സമയം ധൂർത്തടിക്കുകയാണെന്നേ ചിന്തിക്കുന്നവർക്ക് തോന്നുകയുള്ളൂ. ജനങ്ങൾ എന്ത് ഭക്ഷണം കഴിച്ചാൽ സർക്കാരിനെന്താണ്? ജനങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ കിട്ടുന്നുണ്ടോ എന്നാണ് സർക്കാർ നോക്കേണ്ടത്. അല്ലാതെ അവർ രുചിയോടെ ഭക്ഷിക്കുന്ന ആഹാരം നിഷേധിക്കുകയല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :