മിച്ചൽ- വില്യംസൺ കൂട്ടുക്കെട്ടിൽ വാംഖഡെ നിശബ്ദമായി, സമ്മർദ്ദം അങ്ങേയറ്റമായിരുന്നുവെന്ന് സമ്മതിച്ച് രോഹിത്തും

അഭിറാം മനോഹർ|
ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടുകയും ന്യൂസിലന്‍ഡ് ഓപ്പണിംഗ് ബാറ്റര്‍മാരെ എളുപ്പത്തില്‍ പവലിയനിലേക്ക് മടക്കുകയും ചെയ്‌തെങ്കിലും ന്യൂസിലന്‍ഡിന്റെ മൂന്നാം വിക്കറ്റ് വീഴുന്നത് വരെ മുംബൈ വാംഖഡെ സ്‌റ്റേഡിയം നിശബ്ദമായിരുന്നു. 2 വിക്കറ്റ് വീണതോടെ ആഘോഷത്തിലേക്ക് മാറിയ ഗ്യാലറി എന്നാല്‍ ഡാരില്‍ മിച്ചല്‍ വില്യംസണ്‍ കൂട്ടുക്കെട്ട് പതിയെ മുന്നേറിയതോടെ പൂര്‍ണ്ണമായും നിശബ്ദമായി മാറി.

മത്സരത്തില്‍ 70 റണ്‍സിന് വിജയിക്കാനായെങ്കിലും മത്സരത്തിന്റെ പലഘട്ടങ്ങളിലും സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ഈ മൈതാനത്ത് ഞാന്‍ ഒട്ടേറെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എത്ര റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഇവിടെ നമുക്ക് ഒരിക്കലും റിലാക്‌സ് ചെയ്യാനാകില്ല. മത്സരം എത്രയും വേഗം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. മത്സരത്തിന്റെ പല ഘട്ടങ്ങളിലും സമ്മര്‍ദ്ദമുണ്ടായിരുന്നു. പരമാവധി ശാന്തമാകാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

ഫീല്‍ഡിങ്ങില്‍ പിഴവുകള്‍ വരുത്തിയപ്പോഴും ഞങ്ങള്‍ ശാന്തത കൈവിട്ടില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ പല സമയത്തും ക്രിക്കറ്റില്‍ സംഭവിക്കാം. എന്നിരുന്നാലും മത്സരത്തില്‍ വിജയിക്കാനായതില്‍ സന്തോഷമുണ്ട്. ന്യൂസിലന്‍ഡ് ഞങ്ങള്‍ക്ക് കുറച്ചധികം ചാന്‍സുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും അത് മുതലെടുക്കാനായില്ല. മിച്ചലും വില്യസണും അവിസ്മരണീയമായ രീതിയിലാണ് ബാറ്റ് ചെയ്തത്. അതിനാല്‍ ഞങ്ങള്‍ക്ക് ശാന്തരായി തുടരണമായിരുന്നു. പല സമയത്തും ഗ്യാലറിയിലെ ആരാധകരും നിശബ്ദരായിരുന്നു. എന്തെങ്കിലും ചെയ്ത് മത്സരത്തില്‍ തിരിച്ചെത്തണമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. അതിനായുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചു. മത്സരത്തില്‍ ഷമിയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. മത്സരശേഷം രോഹിത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :