ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കൊഹ്‌ലിക്ക്

സജിത്ത്| Last Updated: വ്യാഴം, 18 ജനുവരി 2018 (11:51 IST)
ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുടമയായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കൊഹ്‌ലി സ്വന്തമാക്കി. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ട്വന്റി -20യിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹലും അര്‍ഹരായി.

അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ടീം ഇന്ത്യ തോല്‍‌വി ഏറ്റുവാങ്ങി. തോല്‍‌വി സ്വയം വരുത്തിവച്ചതാണെന്നാണ് കോഹ്‌ലി പറഞ്ഞത്. മികച്ച കൂട്ടുകെട്ടുകള്‍ തീര്‍ക്കാന്‍ സാധിക്കാതെ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് പരാജയത്തിന് കാരണമായത്. ഫീല്‍‌ഡിങ്ങില്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോഹ്‌ലി വ്യക്തമാക്കി.

മത്സരം ജയിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ആദ്യ ഇന്നിംഗ്‌സില്‍ താന്‍ നേടിയ 153 റണ്‍സിന് വിലയുണ്ടാകുമായിരുന്നു. മത്സരം ജയിക്കന്‍ കഴിഞ്ഞില്ലെങ്കില്‍ വ്യക്തിഗത നേട്ടങ്ങള്‍ കൊണ്ട് പ്രയോജനമില്ല. കളി നമ്മള്‍ ജയിച്ചിരുന്നുവെങ്കില്‍ ഞാന്‍ 30 റണ്‍സ് നേടിയിരുന്നതെങ്കില്‍പ്പോലും അതിന് കൂടുതല്‍ മൂല്യമുണ്ടാകുമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചിനു സമാനമായിരുന്നു ഫ്ലാറ്റായ സെഞ്ചൂറിയനിലെ പിച്ചില്‍ നമ്മുടെ ബാറ്റിംഗ് നിര പരാജയമായിരുന്നു. പിച്ചിന്റെ സ്വഭാവം മാറിയപ്പോള്‍ സാഹചര്യം മനസിലാക്കി ഞാന്‍ സഹതാരങ്ങളോട് അപകടത്തെക്കുറിച്ച് പറഞ്ഞിരുന്നു. കുറച്ച് ശ്രദ്ധയോടെ ബാറ്റ് വീശിയിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറുമായിരുന്നുവെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :