പ്രോട്ടീസ് മണ്ണില്‍ ഇവര്‍ പുലികളല്ല, പൂച്ചകളാണ്; തോല്‍‌വിക്ക് ഉത്തരവാദി ഈ താരമോ ?

പ്രോട്ടീസ് മണ്ണില്‍ ഇവര്‍ പുലികളല്ല, പൂച്ചകളാണ്; തോല്‍‌വിക്ക് ഉത്തരവാദി ഈ താരമോ ?

india , south africa , cricket , Virat kohli , rahane , ദക്ഷിണാഫ്രിക്ക , കോഹ്‌ലി , ഭുവനേശ്വര്‍
സെഞ്ചൂറിയന്‍| jibin| Last Updated: ബുധന്‍, 17 ജനുവരി 2018 (18:47 IST)
അത്ഭുതങ്ങളൊന്നും സംഭവിക്കാത്തതുകൊണ്ട് ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. വിദേശ പിച്ചുകളില്‍ മുട്ട് ഇടിച്ചു വീഴുന്നവരെന്ന പേരിന് ഞങ്ങള്‍ എന്തുകൊണ്ടും അര്‍ഹരെന്ന് തെളിയിച്ചിരിക്കുകയാണ് വിരാട് കോഹ്‌ലിയും സംഘവും. നാട്ടില്‍ സ്‌പിന്‍ കെണിയൊരുക്കി സന്ദര്‍ശകരെ വീഴ്‌ത്തുന്ന ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തൊട്ടതെല്ലാം പിഴച്ചു.

പതിവിന് വിപരീതമായി ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവാരം പുലര്‍ത്തിയപ്പോള്‍ ബാറ്റിംഗ് നിര സമ്പൂര്‍ണ്ണ പരാജയമായതാണ് നാണംകെട്ട തോല്‍‌വിയിലേക്ക് ഇന്ത്യയെ തള്ളി വിട്ടത്. ചെവിക്കരികിലൂടെ മിന്നല്‍ വേഗത്തില്‍ കടന്നു പോകുന്ന പന്തുകള്‍ കോഹ്‌ലിപ്പടയെ തരിപ്പണമാക്കിയെന്നു പറയുന്നതില്‍ തെറ്റില്ല. പച്ചപ്പുള്ള പിച്ചിലെ പേസും ബൌണ്‍സും തിരിച്ചറിഞ്ഞ് ബാറ്റ് വീശാനുള്ള മനോധൈര്യം പോലും ഇന്ത്യന്‍ താരങ്ങള്‍ക്കില്ലായിരുന്നു.

ജയിക്കാവുന്ന ഒന്നാം ടെസ്‌റ്റില്‍ 72 റണ്‍സിന്റെ തോല്‍‌വി ചോദിച്ചു വാങ്ങിയ കോഹ്‌ലിപ്പട സെഞ്ചൂറിയനില്‍ പതിവ് തെറ്റിക്കാത്ത കുട്ടികളായപ്പോള്‍ പേരുകേട്ട ടീം ഇന്ത്യ തോല്‍‌വിയറിഞ്ഞത് 135 റണ്‍സിന്. ഇതോടെ പരമ്പര നേട്ടമെന്ന സ്വപ്‌നം പൊലിയുകയും ചെയ്‌തു.

ഇന്ത്യയുടെ ഈ തോല്‍‌വിക്ക് കോഹ്‌ലിക്കും പങ്കുണ്ട്. ടീം സെലക്ഷനിലും, ബാറ്റിംഗിലും പരാജയപ്പെട്ട അദ്ദേഹത്തിന് ഈ പരമ്പര ഒരു മുറിവായി മനസിലുണ്ടാകും. കോപ് ടൌണ്‍
ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിച്ച ഭുവനേശ്വര്‍ കുമാറിനെ പുറത്തിരുത്തി രണ്ടാം ടെസ്‌റ്റില്‍ ഇഷാന്ത് ശര്‍മ്മയെ കളിപ്പിക്കാനുള്ള തീരുമാനം ആനമണ്ടത്തരമായി പോയെന്ന് ഗ്രൌണ്ടില്‍ വെച്ചുതന്നെ ക്യാപ്‌റ്റന്‍ തിരിച്ചറിഞ്ഞു. പേസും ബൌണ്‍സും ഒളിഞ്ഞിരിക്കുന്ന സെഞ്ചൂറിയനിലെ പിച്ചില്‍ ഇഷാന്ത് സ്‌കൂള്‍ കുട്ടികളെപ്പോലെയാണ് ബോള്‍ ചെയ്‌ത്. ഒരു ഘട്ടത്തില്‍ പോലും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹത്തിന്റെ പന്തുകള്‍ക്കായില്ല.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മോശം പ്രകടനം കാഴ്‌ചവച്ചതിന്റെ പേരിലാണ് അജിങ്ക്യ രഹാനയെ ഒന്നാം ടെസ്‌റ്റില്‍ നിന്നും കോഹ്‌ലി ഒഴിവാക്കിയത്. വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം നടത്തുന്ന രഹാനയെ ഒഴിവാക്കിയ തീരുമാനം തെറ്റായിരുന്നുവെന്ന് ഇതിനകംതന്നെ ഇന്ത്യന്‍ ക്യാമ്പ് തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഇവിടെയും ക്യാപ്‌റ്റന്റെ വീഴ്‌ചയാണ് പ്രതിഫലിച്ചു നിന്നത്.

ലങ്കയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ് രഹാനയെ ഒഴിവാക്കി രോഹിത് ശര്‍മ്മയെ കളിപ്പിക്കാന്‍ കോഹ്‌ലിയെ പ്രേരിപ്പിച്ചത്. എന്നാല്‍, രണ്ട് ടെസ്‌റ്റുകളിലും പരാജയമാകുകയായിരുന്നു രോഹിത്. സെഞ്ചൂറിയനില്‍ ശിഖര്‍ ധവാനെ ഒഴിവാക്കി ലോകേഷ് രാഹുലിനെ കളിപ്പിച്ചുവെങ്കിലും പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ തനിക്കാവില്ലെന്ന് രാഹുല്‍ തെളിയിച്ചു.

പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ രണ്ടാം ടെസ്‌റ്റില്‍ നിന്ന് പിന്മാറിയപ്പോള്‍ ടീമില്‍ എത്തിയ മുതിര്‍ന്ന താരം പാര്‍ഥിവ് പട്ടേല്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഹഷിം അംലയുടെ ക്യാച്ചുകള്‍ നിലത്തിട്ട അദ്ദേഹം രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എല്‍‌ഗര്‍ നല്‍കിയ അനായാസ ക്യാച്ച് നഷ്‌ടപ്പെടുത്താന്‍ ഒരു മടിയും കാണിച്ചില്ല. ഇതോടെ പാര്‍ഥിവിനോട് തട്ടിക്കയറേണ്ട ഗതികേടും കോഹ്‌ലിക്കുണ്ടായി.

കോപ് ടൌണ്‍ ടെസ്‌റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ മാന്യമായ പ്രകടനം പുറത്തെടുത്ത ഹാര്‍ദിക് പാണ്ഡ്യ മറ്റ് മൂന്ന് ഇന്നിഗ്‌സുകളിലും പരാജയമായിരുന്നു. താൻ ടെസ്റ്റിന് പാകമാകാത്ത ആളാണെന്ന് തെളിയിക്കുന്ന രീതിയായിരുന്നു ഹർദിക് തുടര്‍ ഇന്നിംഗ്‌സുകളില്‍ ബാറ്റ് വീശിയത്. റണ്‍സ് കണ്ടെത്താൻ ബാറ്റ്സ്മാൻ വിഷമിച്ച സെഞ്ചൂറിയനിലെ പിച്ചിൽ വിചിത്രമായ ഷോട്ട് കളിച്ച് പാണ്ഡ്യ വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു.

ഇന്ത്യയുടെ അടുത്ത വന്മതിലെന്ന വിളിപ്പേരുള്ള ചേതേശ്വര്‍ പൂജാരയുടെ പരാജയവും ഇന്ത്യയുടെ നാണംകെട്ട തോല്‍‌വിക്ക് ആക്കം കൂട്ടി. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ പരമ്പര നഷ്‌ടത്തോടെ പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ ജയിക്കാനറിയാത്തവരെന്ന പേര് ടീം ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന് വ്യക്തമായി. രണ്ടാം ടെസ്‌റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറി സ്വന്തമാക്കിയെങ്കിലും ക്യാപ്‌റ്റനെന്ന നിലയില്‍ കോഹ്‌ലി ചോദ്യം ചെയ്യപ്പെടലിന് ഇരാകുമെന്നതില്‍ തര്‍ക്കമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :