ബിസിസിഐക്ക് തിരിച്ചടി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി - വിധി സന്തോഷകരമെന്ന് ശ്രീ

ബിസിസിഐക്ക് തിരിച്ചടി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി

കൊച്ചി| jibin| Last Updated: തിങ്കള്‍, 7 ഓഗസ്റ്റ് 2017 (14:32 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ വിലക്ക് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിനെതിരേയുള്ള
ആരോപണങ്ങൾ ശരിയല്ലെന്നും പറഞ്ഞു. ബിസിസിഐ സുതാര്യമായി പ്രവർത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ശ്രീശാന്തിനെ ഒത്തുകളി കേസില്‍ വെറുതെ വിട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജിജു ജനാര്‍ദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസയോഗ്യമല്ലെന്നും ഫോണ്‍ സംഭാഷണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ക്രിമിനല്‍ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് കണക്കിലെടുക്കേണ്ടതായിരുന്നു. അന്വേഷണ ഏജന്‍സിക്ക് ശ്രീശാന്തിനെതിരായി തെളിവ് ലഭിച്ചിരുന്നില്ല. ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത് ഗൗരവകരമായ രീതിയില്‍ അല്ലെന്നും കോടതി വിലയിരുത്തി. വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ ബിസിസിഐയുടെ വിലക്ക് നിലനില്‍ക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

അഡ്വ.ശിവന്‍ മഠത്തിലായിരുന്നു ശ്രീശാന്തിനായി ഹൈക്കോടതിയില്‍ ഹാജരായത്. വിധിയില്‍ സന്തോഷമുണ്ടെന്നും തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് വിധി പ്രഖ്യാപനത്തിനു ശേഷം ശ്രീശാന്ത് പ്രതികരിച്ചു. അദ്ദേഹം നേരിട്ട് കോടതിയില്‍ എത്തിയിരുന്നു. ബിസിസിഐ വിലക്ക് നിലനിൽക്കുന്നതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാൻ ആകുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഐപിഎൽ ഒത്തുകളി വിവാദത്തിൽ 2013 മേയിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :