നിസാമിന് ഒരുതരത്തിലുള്ള മാനസിക പ്രശ്‌നവുമില്ല; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ചന്ദ്രബോസ് വധം: നിഷാമിന് മാനസിക പ്രശ്‌നമില്ലെന്ന് ഹൈക്കോടതി

കൊച്ചി| സജിത്ത്| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (12:35 IST)
ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാ‍മിന് ഒരുതരത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഈ കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

നിസാമിന്റെ മാനസികനില പരിശോധിച്ചു എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയെ സമീപിച്ചത്.നിസാമിന്റെ മാനസികനില തകരാറിലാണെന്നും ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ചികിത്സയ്ക്കുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുവായ പി.ഐ.അബ്ദുൽഖാദർ സമർപ്പിച്ച ഹർജിയിലാണു പരിശോധന നടത്താൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയത്.

തുടര്‍ന്നാണ് കഴിഞ്ഞ 29ന് നിസാമിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയത്. മാനസികാരോഗ്യവിദഗ്ധൻ ഗൗരവ് പി ശങ്കർ ഉൾപ്പെട്ട മെഡിക്കൽ ബോർഡാണു പരിശോധന നടത്തിയത്. ഇതിനിടെ, ചന്ദ്രബോസിനെ ഇടിച്ചുകൊല്ലാന്‍ ഉപയോഗിച്ച ഹമ്മര്‍ കാര്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമയെന്ന് അവകാശപ്പെടുന്ന കിരണ്‍ രാജീവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.

വാഹനാപകടത്തില്‍ ഉള്‍പ്പെട്ടതുകൊണ്ടല്ല ഈ വാഹനം കസ്റ്റഡിയില്‍ എടുത്തതെന്നും ഒരു കൊലപാതകത്തിന് ഉപയോഗിച്ച ആയുധമെന്ന നിലയിലാണ് ഇത് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതെന്നുമുള്ള സര്‍ക്കാറിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :