ഹെലികോപ്ടര്‍ വഴിയുള്ള തെരച്ചില്‍ നിര്‍ത്തി

ഹൈദരാബാദ്| WEBDUNIA|
PRO
ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ട ആന്ധ്ര മുഖ്യമന്ത്രി വൈ‌എസ് രാജശേഖര റെഡ്ഡിക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തിവെച്ചു. കൂടുതല്‍ സൈനികരെ ഉപയോഗിച്ച് വനത്തിനുള്ളില്‍ തെരച്ചില്‍ നടത്താനാണ് തീരുമാനം.

മഴയും മോശം കാലാവസ്ഥയും തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നതായി സംസ്ഥാന ചീഫ് സെക്രട്ടറി രാമകാന്ത് റെഡ്ഡി പറഞ്ഞു. എയര്‍ഫോഴ്സിന്‍റെയും ഐ‌എസ്ആര്‍ഒയുടെയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യുഎസ് പ്രതിരോധ വിഭാഗത്തിന്‍റെ സഹായത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

തെരച്ചിലിനായി 5000 സിആര്‍പി‌എഫ് ഭടന്‍‌മാരെ കേന്ദ്രം നിയോഗിച്ചു. ഇവര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തെരച്ചിലില്‍ പങ്ക് ചേരും. ആന്ധ്ര സര്‍ക്കാര്‍ നക്സല്‍ വിരുദ്ധ സേനയുടെ സഹായവും തേടിയിട്ടുണ്ട്. നക്സല്‍ ജില്ലയായ കര്‍ണൂരിലെ വനങ്ങളില്‍ ഈ സേനയ്ക്ക് കൂടുതല്‍ കാര്യക്ഷമമായി തെരച്ചില്‍ നടത്താനാകുമെന്നാണ് കരുതുന്നത്.

വനത്തിനുള്ളിലെ ചെഞ്ചു വിഭാഗത്തില്‍ പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് സെല്‍‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കി അവരെക്കൊണ്ടും തെരച്ചില്‍ നടത്തുന്നുണ്ട്. ഹെലികോപ്ടറുകളുടെ ശബ്ദം വനത്തിലെ പരിശോധനയ്ക്ക് തടസമാകുമെന്ന വിലയിരുത്തലിലാണ് ഹെലികോപ്ടര്‍ വഴിയുള്ള തെരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചത്.

തെരച്ചിലുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകളൊന്നും ഇതുവരെ കിട്ടിയില്ലെന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയോട് ആന്ധ്രയിലേക്ക് തിരിക്കാന്‍ സോണിയാ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ വായുസേനയുടെ ഹെലികോപ്ടറുകള്‍ക്കൊപ്പം ഐഎസ്ആര്‍ഒയുടെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള പ്രത്യേക ഹെലികോപ്ടറും തെരച്ചിലില്‍ പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :