ഒരു സൂര്യതേജസിന്‍റെ ഓര്‍മ്മയ്ക്ക്

WEBDUNIA|
PRO
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂര്യതേജസ് മറഞ്ഞിട്ട് ഇന്ന് 12 വര്‍ഷം. 1998 മാര്‍ച്ച് 19നാണ് ഇ എം എസ് ഒരു ഓര്‍മ്മയായി മാറിയത്. തൊഴിലാളിവര്‍ഗത്തിന്‍റെ വിജയത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ശനിഷ്ഠവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായി ഇ എം എസ് എന്ന ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് ഏഴ് ദശകത്തോളം നടന്ന വഴികള്‍ കേരളത്തിന്‍റെ തന്നെ ചരിത്രമാണ്. മരിക്കുമ്പോള്‍ സി പി എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു.

സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നതനേതാവും താത്വികാചാര്യനും നവകേരള ശില്പിയും അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായാണ് ഇ എം എസ് കേരളീയരുടെ ജീവിതത്തിന്‍റെ വെളിച്ചമായി മാറിയത്.

1909 ജൂണ്‍ 13ന് പെരിന്തല്‍മണ്ണയില്‍ യാഥാസ്ഥിതിക നമ്പൂതിരി കുടുംബമായ ഏലംകുളം മനയില്‍ ജനിച്ചു. വേദപഠനത്തിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം പാലക്കാട് ഗവ. വിക്ടോറിയ കോളജിലും തൃശൂര്‍ സെന്‍റ് തോമസ് കോളജിലും പഠിച്ചു.

ബി എ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുത്തു(1931). സിവില്‍ നിയമം ലംഘിച്ചതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലടച്ചു(1932). യോഗക്ഷേമ സഭയില്‍ വി ടി ഭട്ടതിരിപ്പാട്, എം ടി ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഇ എം എസ്, നമ്പൂതിരി സമുദായത്തിന്‍റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിപ്ളവത്തിന്‍റെ കൊടുങ്കാറ്റിന് തുടക്കം കുറിച്ചു. അന്ന് നിലനിന്നിരുന്ന ദുഷിച്ച വ്യവസ്ഥിതികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരമായിരുന്നു ഇ എം നടത്തിയത്.

യോഗക്ഷേമസഭയില്‍ ആരംഭിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് - സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയിലൂടെ ഒടുവില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്(മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടെ നേതാവായി.

കെ പി സി സി സെക്രട്ടറി(1934, 38, 40), എ ഐ സി സി അംഗം(1934 - 36), മദ്രാസ് നിയമസഭാംഗം(1937), സി പി ഐ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും അംഗം(1941 മുതല്‍), കേരള നിയമസഭാംഗം(1957, 60, 65, 67, 70), കേരളാ മുഖ്യമന്ത്രി(1957 - 59, 1967 - 69), പ്രതിപക്ഷനേതാവ്(1970), സി പി ഐ(എം) ജനറല്‍ സെക്രട്ടറി(1978 - 92) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1937ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. 1939 മുതല്‍ 51 വരെ പാര്‍ട്ടി നിയമവിരുദ്ധമായിരുന്നപ്പോള്‍ ഒളിവില്‍ കഴിഞ്ഞു.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ(1957) മുഖ്യമന്ത്രി ഇ എം എസായിരുന്നു. വിമോചനസമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കേരള നിയമസഭ പിരിച്ചു വിട്ട്(1959) പത്തു വര്‍ഷത്തിനുശേഷം 67ല്‍ വീണ്ടും മുഖ്യമന്ത്രിയായി. 69ല്‍ രാജിവച്ചു. കൃഷിഭൂമി കര്‍ഷകനു നല്‍കിയ ഭൂപരിഷ്കരണ നിയമം ഇ എം എസിന്‍റെ ഭരണകാലത്തെ സുവര്‍ണ്ണാദ്ധ്യായമാണ്.

ഇംഗ്ളീഷിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‍. മുഖ്യകൃതികള്‍: സോഷ്യലിസം, കേരള ചരിത്രം, കേരളത്തിന്‍റെ ദേശീയ പ്രശ്നം, കേരളം മലയാളികളുടെ മാതൃഭൂമി, ഗാന്ധിയും ഗാന്ധിസവും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം, വേദങ്ങളുടെ നാട്, കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, ‘വൈ ഐ ആം എ കമ്യൂണിസ്റ്റ്’ , എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫ്രീഡം സ്ട്രഗിള്‍.

പ്രഭാതം, ദേശാഭിമാനി, നവയുഗം, ജനയുഗം, നവജീവന്‍, ചിന്ത തുടങ്ങിയ പത്രങ്ങള്‍ ആരംഭിച്ചത് ഇ എം എസിന്‍റെ നേതൃത്വത്തിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :