യെസ് ലേഡീസ്, ആര്‍ യു സീരിയസ്?

ജോയ്സ്

WEBDUNIA|
PRO
“കോണ്‍ഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും വനിതാ നേതാക്കളോട് ഞാന്‍ ഡയറക്ടായി ചോദിക്കുകയാണ്. ആര്‍ യു സീരിയസ്?” - വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാടത്തും പറമ്പിലും അടുക്കളയിലും ആരാമത്തും സജീവമായപ്പോള്‍ ഉയര്‍ന്ന ഒരു ചോദ്യമാണിത്. ചോദിച്ചത് മറ്റാരുമല്ല, മലയാളത്തിന്‍റെ സാംസ്കാരിക മേഖലയിലെ വേറിട്ട ശബ്ദമായ സിവിക് ചന്ദ്രന്‍. പീരുമേട് എം എല്‍ എയും സി പി ഐ അനുഭാവിയുമായ ഇ എസ് ബിജിമോളോടും, മഹിളാ കോണ്‍ഗ്രസ് നേതാവായ ലതിക സുഭാഷിനോടുമായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ സമകാലിക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്‍ യു സീരിയസ്?’. ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ഒരുപാടുണ്ട് സിവിക് ചന്ദ്രന്‍റെ ഈ ഒറ്റവരി ചോദ്യത്തില്‍. വനിതാസംവരണ ബില്ലിനു വേണ്ടി ബഹളം കൂട്ടുന്ന വനിതാസംഘടനകളോടും രാഷ്ട്രീയത്തില്‍ ഇതിനകം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മോര്‍ച്ച മഹിളകളോടും കോണ്‍ഗ്രസ് മഹിളകളോടുമാണ് ഈ ചോദ്യം. മുപ്പത്തിമൂന്ന് ശതമാനം എന്ന നിശ്ചിത ടാര്‍ജറ്റിലാണോ വനിതകളുടെ കഴിവും പ്രാഗല്‍ഭ്യവും തെളിയിക്കപ്പെടേണ്ടത്. എന്തിനാണ് ഈ ഒച്ചയും വിളിയും. വനിതാസംവരണ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ കൂടുതല്‍ വനിതകള്‍ ഭരണസിരാകേന്ദ്രങ്ങളിലെത്തുമായിരിക്കും. ടിവിയും ക്ലബ് മീറ്റിംഗുകളും ഒക്കെയായി നടക്കുന്ന കുറേ കൊച്ചമ്മമാര്‍ക്ക് ഇനി പോയിരിക്കാന്‍ പുതിയ ഒരിടമായി എന്ന് ചുരുക്കം.

അതിനപ്പുറത്തേക്ക് ഭരണം എന്തെന്ന് മനസ്സിലാക്കി വരാനും കാര്യങ്ങള്‍ പരിചയപ്പെട്ടു വരാനും തീര്‍ച്ചയായും സ്ത്രീ സമയമെടുക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ 50% സ്ത്രീസംവരണം വരുമ്പോള്‍ പഞ്ചായത്തുകളിലും നഗരസഭകളിലും എത്തിപ്പെടുന്ന ഭൂരിപക്ഷം സ്ത്രീകളും രാഷ്ട്രീയത്തിനോട് വലിയ ചായ്‌വില്ലാത്തവരായിരിക്കും. ചിലരെങ്കിലും പ്രാദേശിക മേഖലകളിലെ നേതാക്കളുടെ കുടുംബിനികളുമായിരിക്കും. അറിയാത്ത കാര്യങ്ങള്‍ ‘അ, ആ....’ പഠിച്ച് വരണം. പഠിക്കട്ടെ, എല്ലാവര്‍ക്കും ഭരണം അറിയാനും ഭരിക്കാനുമുള്ള അവകാശമുണ്ട്. അങ്ങനെയുള്ളവര്‍ ഉയര്‍ന്നു വരണം. രാജ്യത്തിന് മാതൃകയാകുകയും വേണം

പക്ഷേ, അത് സംവരണത്തില്‍ കൂടിയല്ല വേണ്ടത്. ഇന്ത്യ എക്കാലവും കണ്ട മികച്ച പ്രധാനമന്ത്രി ആയിരുന്നു ഇന്ദിരാഗാന്ധി. അവര്‍ ഭരണത്തില്‍ വന്നത് ഒരു സംവരണത്തിന്‍റെയും ആനുകൂല്യത്തിലല്ല (മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മകള്‍ എന്ന ലേബല്‍ അവരെ സഹായിച്ചു എന്നത് മറക്കുന്നില്ല). ലോകത്തിനു മുമ്പില്‍ മറ്റേതൊരു പുരുഷ പ്രധാനമന്ത്രിയെക്കാ‍ളും തന്‍റേടത്തോടെ അവര്‍ തലയുയര്‍ത്തി നിന്നു. ലോകം അമേരിക്കയുടെ മുമ്പില്‍ ഓച്ഛാനിച്ചു നിന്നപ്പോള്‍ അമേരിക്കയെ വകവെയ്ക്കാതെ സ്വന്തം രാജ്യത്തിന്‍റെ ഭരണം നടത്തിക്കൊണ്ടു പോകാന്‍ ധൈര്യം കാട്ടിയത് ഇന്ത്യയില്‍ ആകെ ഉണ്ടായിട്ടുള്ള ഈ വനിതാപ്രധാനമന്ത്രിയായിരുന്നു.

എന്തിനേറെ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെയും ബ്യൂറോക്രസിയുടെയും തലപ്പത്ത് ഇന്ന് സ്ത്രീകളാണുള്ളത്. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, സ്പീക്കര്‍ മീരാ കുമാര്‍, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, കോണ്‍ഗ്രസ് അധ്യക്ഷ ഗാന്ധി എന്നിവര്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ തലപ്പത്ത് തിളങ്ങുന്ന വനിതാരത്നങ്ങള്‍. വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ഇന്ത്യന്‍ ബ്യൂറോക്രസിയുടെ തലപ്പത്ത്. കൂടാതെ, ബാനര്‍ജി, കുമാരി ഷെല്‍ജ, അംബിക സോണി തുടങ്ങി വനിതകളുടെ ഒരു നിര തന്നെ കാബിനറ്റിലുണ്ട്. ഇവരാരും മുപ്പത്തിമൂന്ന് ശതമാനത്തിന്‍റെ ആനുകൂല്യവുമായി എത്തിയവരല്ല. രാഷ്ട്രീയമെന്താണെന്ന് മനസ്സിലാക്കി രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുമായി എത്തിയതുമാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്തി ഡോ. മന്‍മോഹന്‍ സിങ് ആണെങ്കിലും ഏതൊരു തീരുമാനത്തിനും പിന്നിലുള്ള അദൃശ്യശക്തി സോണിയ ഗാന്ധിയെന്ന വനിതയെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോള്‍ വനിതാസംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കപ്പെട്ടതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഇവര്‍ക്കാണ്.

അടുത്തപേജില്‍ - സംവരണത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :