സഹിക്കുക, ഇതും സിനിമ!

യാത്രി ജെസെന്‍

WEBDUNIA|
PRO
മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരുടെ ഗണത്തിലാണ് ഷാജി കൈലാസിനെയും പരിഗണിക്കുക. സാങ്കേതികമായി ബ്രില്യന്‍റായ ഈ സംവിധായകന്‍ ബോളിവുഡിലെ രാം ഗോപാല്‍ വര്‍മയെയും വെല്ലുന്ന പെര്‍ഫെക്ഷന്‍ കാത്തുസൂക്ഷിക്കുന്നയാളാണ്. തിരക്കഥ മോശമായാലും തന്‍റെ സിനിമകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി നല്‍കാന്‍ സംവിധാനമികവിലൂടെ ഷാജിക്ക് കഴിയാറുണ്ട്.

ഈ പ്രതീക്ഷയാണ് ‘2010’ എന്ന സിനിമ കാണാനെത്തുമ്പോള്‍ ഉണ്ടായിരുന്നത്. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സംവിധായകന്‍ എന്ന നിലയില്‍ ഷാജി തന്‍റെ മികവ് വീണ്ടും തെളിയിച്ചു. പക്ഷേ അടിത്തറ ബലമില്ലാത്ത കെട്ടിടത്തിനു മുകളിലെ അലങ്കാരച്ചമയങ്ങള്‍ക്ക് എന്തു മൂല്യം? പൊളിഞ്ഞു മണ്ണിലടിയാനുള്ള വിധിയാണ് അതിനുള്ളത്. ഈ മമ്മൂട്ടി സിനിമയ്ക്കും സംഭവിച്ചത് അതാണ്.

ഷാജി കൈലാസ് - മമ്മൂട്ടി - എ കെ സാജന്‍ ടീമിന്‍റെ ‘ദ്രോണ 2010’ ഒരു സിനിമ എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ്. ഷാജിച്ചിത്രങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായ ത്രില്‍ + എന്‍റര്‍ടെയ്ന്‍‌മെന്‍റ്‌ സമവാക്യത്തെ പാടേ തച്ചുടയ്ക്കുന്ന സിനിമ. എ കെ സാജന്‍റെ തിരക്കഥാ രചനാപാടവത്തിന്‍റെ വളര്‍ച്ച പടവലങ്ങ പോലെയാണ്. ഈ തിരക്കഥ വിശ്വസിച്ച് പണമിറക്കിയയാളിന്‍റെ നല്ല മനസിനെ പടം തീര്‍ന്നയുടന്‍ ചില പ്രേക്ഷകര്‍ സ്തുതിക്കുന്നതു കണ്ടു!

നൂറ്റാണ്ട് 21 ആയി. എ കെ സാജന്‍റെ ചിന്തകള്‍ പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പടിപ്പുര കടന്നിട്ടേയുള്ളൂ എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ ഇമ്മട്ടിലൊരു സാധനം പടച്ചുണ്ടാക്കുമോ? പ്രേക്ഷകന്‍റെ ക്ഷമയെ പരമാവധി പരീക്ഷിക്കുകയാണ് ദ്രോണയിലൂടെ ഈ തിരക്കഥാകൃത്ത്. അഭിനയിക്കാന്‍ മമ്മൂട്ടിയും ഫ്രെയിം വയ്ക്കാന്‍ ഷാജി കൈലാസും സമ്മതിച്ചതെങ്ങനെ? ഇതേക്കുറിച്ച് എസ് എന്‍ സ്വാമിക്ക് ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിക്ക് വകുപ്പുണ്ട്.

പാലേരിമാണിക്യം പോലെ ഈ സിനിമയിലും മമ്മൂട്ടി ഒരു സസ്പെന്‍സ് നല്‍കുന്നുണ്ട്. ഇരട്ട വേഷമാണ് മലയാളത്തിന്‍റെ അഭിമാന താരത്തിന്. ജ്യേഷ്ഠനും അനുജനും. ഒരു തറവാടും അതിലെ പ്രേതബാധയുമൊക്കെ മലയാള സിനിമ ഉണ്ടായ കാലം മുതല്‍ പറഞ്ഞു പഴകിയ സബ്ജക്ടാണ്. അനുജനായ കുഞ്ഞുണ്ണിയുടെ മരണം അന്വേഷിക്കുക എന്ന ചുമതല കൂടിയുണ്ട് മന്ത്ര - തന്ത്രജ്ഞനായ പട്ടാഴി മാധവന്‍ നമ്പൂതിരിക്ക്. പ്രേതങ്ങളുമായുള്ള ഏറ്റുമുട്ടലുകളും അന്ധവിശ്വാസവും ദുരാചാരങ്ങളും ഒരിക്കല്‍ കൂടി സിനിമയുടെ കവാടം കടന്നെത്തുകയാണ്.

ആദ്യ ഒരു മണിക്കൂര്‍ നേരം പ്രേക്ഷകന്‍ നട്ടം തിരിയുക തന്നെയാണ്. അതിനു ശേഷം സിനിമ ട്രാക്കിലേക്ക് വീഴുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കവും ഇഴച്ചില്‍ തന്നെ. ക്ലൈമാക്സ് നനഞ്ഞ പടക്കം പോലെയാവുകയും ചെയ്തു.

അടുത്ത പേജില്‍ - മാധവന്‍ നമ്പൂതിരിയും മമ്മൂട്ടിയും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :