റെഡ് ചില്ലീസ് - സംവിധായകന്‍റെ സിനിമ

റിതു ഇറാനി

WEBDUNIA|
ഗാരി ഫ്ലെഡറിന്‍റെ സംവിധാനത്തില്‍ മോര്‍ഗന്‍ ഫ്രീമാന്‍ അഭിനയിച്ച് 1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ‘കിസ് ദി ഗേള്‍സ്’. ഈ ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന കഥയും അവതരണ ശൈലിയുമാണ് പുതിയ മലയാള ചിത്രം ‘റെഡ് ചില്ലീസ്’ പിന്തുടരുന്നത്. ചിത്രത്തിന്‍റെ രചന - എ കെ സാജന്‍. സംവിധാനം - ഷാജി കൈലാസ്.

അസ്വാഭാവികമായ സംഭാഷണങ്ങളും മുഹൂര്‍ത്തങ്ങളും സൃഷ്ടിക്കുന്ന പതിവ് ‘സാജന്‍ സ്റ്റൈല്‍’ റെഡ് ചില്ലീസിലും കാണാം. ചിന്താമണി കൊലക്കേസിലും നാദിയ കൊല്ലപ്പെട്ട രാത്രിയിലും സാജന്‍ സ്വീകരിച്ച ശൈലി അദ്ദേഹം ആവര്‍ത്തിക്കുന്നു. കാലമോ പശ്ചാത്തലമോ മുഹൂര്‍ത്തമോ മാറിക്കോട്ടെ, സാജന്‍റെ സംഭാഷണങ്ങള്‍ക്ക് ഒരേ രീതി, ഒരേ താളം.

ഈ തിരക്കഥയില്‍ നിന്ന് വ്യത്യസ്തമായൊരു സിനിമ സൃഷ്ടിക്കുക എന്നതാണ് സംവിധായകന്‍റെ ചുമതല. അക്കാര്യത്തില്‍ ഷാജി കൈലാസ് വിജയിച്ചു. അദ്ദേഹത്തിന്‍റെ സംവിധാനത്തിന് നൂറില്‍ നൂറും അവകാശപ്പെടാം. തിരക്കഥയിലെ കാ‍ടും പടലും വെട്ടിമാറ്റി ഒരു ക്ലീന്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നു ഷാജി കൈലാസ്.

കൊലപാതകങ്ങളും അവ തീര്‍ക്കുന്ന പ്രശ്നങ്ങളും അവയുടെ കുരുക്കഴിക്കലുമാണല്ലോ മലയാള സിനിമയില്‍ ത്രില്ലര്‍ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ചിന്താമണിയിലെ ഹോട്ട് ഗേള്‍സിന്‍റെ പ്രശ്നങ്ങള്‍ക്ക് സമാനമായ ഒരു പ്രശ്നത്തിലേക്കാണ് സാജന്‍റെ തൂലിക ഇത്തവണയും നായകനെ കൊണ്ടെത്തിക്കുന്നത്. നായകന്‍: ഒമര്‍ എന്നു വിളിക്കപ്പെടുന്ന ഒ എം ആര്‍. ഒയ്യാരത്ത് മഠത്തില്‍ രാമനാഥന്‍ എന്ന് പൂര്‍ണനാമം. ഈ ഒ എം ആറിന്‍റെ മറ്റൊരു വ്യാഖ്യാനമാണ് ചിത്രത്തിലെ പഞ്ച് ഡയലോഗ് - ഒന്നും മറക്കില്ല രാമാ...

‘സാഗര്‍ ഏലിയാസ് ജാക്കി - റീലോഡഡ്’ എന്ന ആക്ഷന്‍ ചിത്രത്തിന് മോഹന്‍ലാല്‍ നടത്തിയ മുന്നൊരുക്കമാണ് റെഡ് ചില്ലീസ് എന്നു പറയാം. ജാക്കിയിലേക്കുള്ള യാത്ര എന്നു കരുതത്തക്കവിധമാണ് താരത്തിന്‍റെ രൂപ ഭാവഭേദങ്ങള്‍. ഓരോ ഫ്രെയിമിലും ‘സ്റ്റൈലിഷ് ലുക്ക്’ നല്‍കി മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനെ പ്രേക്ഷകരിലെത്തിക്കുകയാണ് ഷാജി കൈലാസ്.

ഒ എം ആര്‍ എന്ന ഒമര്‍ ഒരു ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനാണ്. സിംഗപ്പൂരിലും മധ്യേഷ്യയിലുമായി വ്യാപിച്ചു കിടക്കുകയാണ് അയാളുടെ ബിസിനസ് മേഖല. ശത്രുക്കളുടെ എണ്ണത്തിലും സമ്പന്നനാണ് ഒമര്‍. അയാളെ കേരളത്തിലേക്ക് വരുത്താനുള്ള ചിലരുടെ ലക്‍ഷ്യങ്ങളുടെ ഭാഗമായി കേരളത്തില്‍ ചില അസ്വാഭാവിക സംഭവങ്ങള്‍ അരങ്ങേറുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :