അവളുടെ രാവുകളില്‍ ശ്വേതയില്ല

WEBDUNIA|
PRO
‘അവളുടെ രാവുകള്‍’ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്നും ശ്വേതാമേനോന്‍ നായികയാകുന്നു എന്നുമുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചാവിഷയമായതാണ്. എന്നാല്‍ ഈ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് അറിയിച്ച് ശ്വേതാ മേനോന്‍ രംഗത്തെത്തി. തന്നോടു ചോദിക്കാതെയാണ് ഇങ്ങനെ ഒരു വാര്‍ത്ത നിര്‍മ്മാതാവ് നല്‍കിയതെന്ന് പറയുന്നു.

“ഈ സിനിമയുടെ നിര്‍മ്മാതാവ് പി എച്ച് ഹമീദ് എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇങ്ങനെ ഒരു സിനിമയുണ്ടെന്നോ അതില്‍ അഭിനയിക്കണമെന്നോ ഒരിക്കല്‍ പോലും അദ്ദേഹം പറഞ്ഞിരുന്നില്ല. മാധ്യമങ്ങളില്‍ നിന്നാണ് ഞാന്‍ ഇക്കാര്യം മനസിലാക്കിയത്. എന്‍റെ അനുവാദമില്ലാതെ ഞാന്‍ നായികയാകുമെന്ന് വാര്‍ത്ത നല്‍കിയത് അനൌചിത്യമാണ്” - ശ്വേത പറഞ്ഞു.

“ഈ വാര്‍ത്ത വന്നതിനു ശേഷം എന്‍റെ മാതാപിതാക്കള്‍ ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം അറിയിച്ചിട്ടുണ്ട്. അവളുടെ രാവുകളില്‍ അഭിനയിക്കേണ്ടെന്നാണ് അവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുതന്നെയാണ് എന്‍റെയും തീരുമാനം” - ശ്വേത വ്യക്തമാക്കി.

1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ മലയാളത്തിലെ ആദ്യ ‘എ’ സര്‍ട്ടിഫിക്കേറ്റ് ചിത്രമാണ്. ആലപ്പി ഷെരീഫ് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ആ ചിത്രത്തിലെ നായിക സീമയായിരുന്നു. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആലോചനയിലാണെന്നും സീമ അവതരിപ്പിച്ച രാജി എന്ന കഥാപാത്രമായി ശ്വേതാ മേനോന്‍ വേഷമിടുമെന്നുമായിരുന്നു വാര്‍ത്ത. എന്തായാലും ഇക്കാര്യം ശ്വേത നിഷേധിച്ചതോടെ പുതിയ നായികയെ തേടി അണിയറപ്രവര്‍ത്തകര്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :