പൊലീസുകാർ അടിമപ്പണിക്ക് പോകരുത്; ഉറച്ച തീരുമാനവുമായി ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ

പൊലീസുകാർ അടിമപ്പണിക്ക് പോകരുത്; ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം| Rijisha M.| Last Modified തിങ്കള്‍, 18 ജൂണ്‍ 2018 (10:18 IST)
ഉദ്യോഗഥരുടെ വീടുകളിലെ പണിക്കു പോകേണ്ടെന്നു ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ‍. ക്യാമ്പ് ഫോളൊവേഴ്‌സിനെക്കൊണ്ട് വീട്ടുപണികൾ ചെയ്യിക്കുന്നുവെന്നുള്ള കൂടുതൽ പരാതികൾ പുറത്തുവന്നതിനെത്തുടർന്നാണ് അസോസിയേഷൻ ഇത്തരത്തിലുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. ദാസ്യപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ പേരുകളും കണക്കും ബുധനാഴ്ച പുറത്തുവിടും. മുഖ്യമന്ത്രിക്കും ഡിജിപിക്കും കണക്കു കൈമാറുമെന്നും അധികൃതർ പറഞ്ഞു.

അതിനിടെ, പൊലീസിലെ ദാസ്യപ്പണിക്കെതിരെ ഡി ജി പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് സമർപ്പിച്ച രണ്ട് രഹസ്യ റിപ്പോർട്ടുകൾ പൊലീസ് ആസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പൊലീസ് ആസ്ഥാനം എ ഡി ജി പിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയും എ ഐ ജിയായിരുന്ന രാഹുല്‍ ആർ നായരും ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറിയ റിപ്പോര്‍ട്ടുകളാണ് അപ്രത്യക്ഷമായത്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം പോലീസ് ആസ്ഥാനത്തെ എ ഡി ജി പി എസ് ആനന്ദകൃഷ്ണനാണ് വിവരങ്ങൾ ശേഖരിച്ചിരുന്നത്. മന്ത്രിമാർ, രാഷ്‌ട്രീയ നേതാക്കൾ, ജഡ്‌ജിമാർ തുടങ്ങിയവർക്കൊപ്പമുള്ള പൊലീസുകാരുടെയും കണക്കുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. റിപ്പോർട്ടുകൾ അപ്രത്യക്ഷമായതിനെത്തുടർന്ന് പൊലീസിൽ മറ്റ് ഡ്യൂട്ടികൾ ചെയ്യുന്നവരുടെയും ക്യാമ്പ് ഫോളവർമാരുടെയും വിശദാംശം ആവശ്യപ്പെട്ട് എ ഡി ജി പി എസ് ആനന്ദകൃഷ്ണന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്കും എസ്.പിമാര്‍ക്കും വീണ്ടും സര്‍ക്കുലര്‍ അയച്ചു.

54,243 പൊലീസ് ഉദ്യോഗസ്ഥരില്‍ ആറായിരത്തോളം പേര്‍ പൊലീസിന്റേതല്ലാത്ത മറ്റു ജോലികളിലാണ്. പലരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസറും ഗണ്‍മാന്‍മാരുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇങ്ങനെ പ്രവർത്തിക്കുന്നവർ കടുത്ത ജോലി സമ്മര്‍ദത്തിലാണെന്നും വര്‍ഷം ശരാശരി ഏഴ് പൊലീസുകാര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണവിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :