ജോലിക്കിടെ അപകടം, ആ മധ്യപ്രദേശുകാരന് വേണ്ടതെല്ലാം ചെയ്ത് കൊടുത്തത് മമ്മൂട്ടി ആയിരുന്നു! - വൈറൽ കുറിപ്പ്

‘മമ്മൂട്ടി ഒരു നല്ല മനുഷ്യനാണ്, വലിയ ഒരു മനസിനുടമയാണ്’ - ആ മധ്യപ്രദേശ്കാരന്റെ വാക്കുകൾക്ക് പിന്നിലെ കഥ

Last Updated: വെള്ളി, 15 മാര്‍ച്ച് 2019 (15:54 IST)
മമ്മൂട്ടിയെന്ന മനുഷ്യസ്നേഹിയെ മലയാളികൾക്ക് നന്നായി അറിയാവുന്നതാണ്. സിനിമകളിലെ അഭിനയത്തിലൂടെ മാത്രം ഒതുങ്ങി നിൽക്കേണ്ടുന്ന ഒരു മനുഷ്യൻ മാത്രമല്ല മമ്മൂട്ടി. അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തികൾ ഒരുപാടുണ്ട്. അടുത്തിടെ മലങ്കര ക്രിസ്ത്യൻ ഓർത്തഡോക്സ് ബിഷപ്പ് ആയ മാത്യൂസ് മാർ സേവേറിയോസും മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.

സമാനമായ അനുഭവമാണ് വിവേക് ബി കൃഷ്ണൻ എന്ന വ്യക്തിക്കും പങ്കുവെയ്ക്കാനുള്ളത്. പാരഡിസോ ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വിവേക് എഴുതിയ അനുഭവക്കുറിപ്പിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജോലിക്കിടെ ഫാക്ടറിയുടെ മുകൾ നിലയിൽ നിന്നും താഴെ വീണ് വയറ്റിൽ കമ്പി കയറി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യപ്രദേശുകാരനെ മമ്മൂട്ടി സഹായിച്ചതിന്റെ കഥയാണ് വിവേകിന് പറയാനുള്ളത്. പോസ്റ്റിന്റെ പൂർണരൂപം:

ഇൻഡോറിൽ താമസമാക്കി ഏകദേശം ഒരു വർഷത്തിന് ശേഷം എനിക്ക് ഫ്ലാറ്റ് മാറേണ്ടി വന്നു. ചെലവച്ചുരുക്കലിന്റെ ഭാഗമായിട്ടായിരുന്നു കൂടുമാറ്റം. കൂടാതെ രാവിലെ ഒരു 10 മിനിറ്റ് കൂടുതൽ ഉറങ്ങാനും പറ്റും. 10 മിനിറ്റിലൊക്കെ വലിയ കാര്യമുണ്ടോ എന്നു നിങ്ങൾക്ക് സംശയം തോന്നിയേക്കാം. എന്നാൽ രാവിലെ കുറച്ചു നേരത്തെ എണീക്കേണ്ടി വരുന്ന ഏതൊരാളും ഞാൻ പറഞ്ഞ സംഗതിയോട് യോജിക്കും.

പറഞ്ഞു വന്ന കാര്യം ഇതൊന്നുമല്ല. താമസം മാറിയതിനു പിറ്റേന്ന് സെക്യൂരിറ്റി ചേട്ടനെ പരിചയപ്പെട്ടു. മധ്യ പ്രദേശുകാരൻ തന്നെ ആണ്. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോ പുള്ളി ഓർമ്മകളുടെ ബാക്ക്പാക്ക് അഴിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ പുള്ളി പണ്ട് ജോലി ചെയ്തിട്ടുണ്ടത്രെ. വെൽഡിങ് പണി ആയിരുന്നു. രാജീവ് ഗാന്ധി വധിക്കപ്പെട്ട ശ്രീപെരുംബദൂർ ഒക്കെ പണ്ട് പോയിട്ടുണ്ടെന്ന് പറഞ്ഞു.

കേരളത്തിൽ ഒരു ചെമ്മീൻ ഫാക്ടറിയിൽ ജോലി ചെയ്തപ്പോ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവം പുള്ളിക്ക് ഉണ്ടായി. ഫാക്ടറിയുടെ മേൽക്കൂരയിൽ എന്തോ വെൽഡിങ് പണി നടക്കുവായിരുന്നു. സുരക്ഷാവിധികൾ ഒന്നും നോക്കാതെയുള്ള പണി ആണ്. അതിനിടയിൽ പിടിവിട്ടു താഴെ വീണു. അധികം ഉയരത്തിൽ നിന്നല്ല വീഴ്ച്ച. പക്ഷെ കഷ്ടകാലത്തിനു വീണപ്പൊ മൂർച്ചയുള്ള ഒരു കമ്പി വയറിൽ കൊണ്ടു. ആഴത്തിലുള്ള മുറിവായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ട് പോയി വേണ്ട ചികിത്സയെല്ലാം നടത്തി. കുറച്ചു ദിവസം അഡ്മിറ്റ്‌ ആയിരുന്നു. പിന്നീട് തിരിച്ചു നാട്ടിലേക്ക് പോവാൻ നിർബന്ധിതനായി.

തിരിച്ചുള്ള യാത്രച്ചെലവ് ഉൾപ്പടെ പുള്ളിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത ആ ഫാക്ടറി ഉടമയെ നമ്മൾ എല്ലാരും അറിയും. അത് മാത്രമല്ല... സീരിയസ് കണ്ടിഷനിൽ അഡ്മിറ്റ്‌ ആയിരുന്ന പുള്ളിയെ നേരിട്ട് കാണാനും അദ്ദേഹം വന്നു.

മറ്റാരുമല്ല...നമ്മടെ സ്വന്തം മമ്മൂക്ക!!! " Mammootty saab bahut achche aadmi hain...Bade dilwale hain woh!!!" - (‘മമ്മൂട്ടി ഒരു നല്ല മനുഷ്യനാണ്, വലിയ ഒരു മനസിനുടമയാണ്).

മമ്മൂക്കയെ കുറിച്ച് ആ മനുഷ്യൻ പറഞ്ഞ ഓരോ വാക്കും മനസിന്റെ അടിത്തട്ടിൽ നിന്നുള്ളവയായിരുന്നു. ഒരു മലയാളി എന്ന നിലയിലും, മമ്മൂട്ടി എന്ന നടന്റെയും മനുഷ്യസ്നേഹിയുടെയും വലിയ ഒരു ആരാധകൻ എന്ന നിലയിലും ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ ഒരു നിമിഷമായിരുന്നു അത്!

നേതൃത്വം കൊടുക്കുന്ന ചില ജീവകാരുണ്യപ്രവർത്തനങ്ങളെ പറ്റി ഇന്ന് ഒരു ന്യൂസ്‌ ആർട്ടിക്കിൾ വായിക്കാൻ ഇടയായി. അപ്പൊ ഓർമ്മ വന്നതാ ഈ സംഭവം. സ്വന്തം സിനിമ ഇറങ്ങാൻ നേരത്ത് മാത്രം പൂക്കുന്ന സീസണൽ നന്മമരങ്ങൾ ഉള്ള നമ്മടെ നാട്ടിൽ നന്മയുടെ ഈ വടവൃക്ഷം പടർന്നു പന്തലിച്ചു തന്നെ നിൽക്കും.... എക്കാലവും...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :