‘ബിരിയാണി ചെമ്പിലിരുന്നതാണ് ഞാൻ ചെയ്ത തെറ്റ്’- മല്ലിക സുകുമാരൻ പറയുന്നു

ഇപ്പോൾ ഇരിക്കപ്പൊറുതിയില്ലെന്ന് മല്ലിക സുകുമാരൻ

അപർണ| Last Modified ശനി, 18 ഓഗസ്റ്റ് 2018 (09:24 IST)
കേരളത്തെ പിടിച്ചുകുലുക്കിയ വെള്ളപ്പൊക്കത്തിൽ നിരവധിയാളുകൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. അനവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പെയ്ത മഴയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു.

ബിരിയാണിച്ചെമ്പിലിരുത്തി മല്ലിക സുകുമാരനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് വൈറലായത്. ഈ സംഭവത്തിന് ശേഷമുള്ള അനുഭവത്തെക്കുറിച്ച് മല്ലിക പറയുന്ന വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ചിത്രത്തില്‍ കാണാനില്ലെങ്കിലും അടുത്ത് തന്നെ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ കയറുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് അവര്‍ പറയുന്നു. ഈ ചിത്രത്തില്‍ കാണുന്നത്ര ഭീകര അന്തരീക്ഷമൊന്നും അവിടെയില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു.

വീട്ടില്‍ വെള്ളം കയറിയിരുന്നുവെന്ന കാര്യം ശരിയാണ്. റോഡിലൊക്കെ നിറച്ചുവെള്ളമായിരുന്നു. പോര്‍ട്ടിക്കോ വരെ വെള്ളം കയറിയിരുന്നു. റോഡില്‍ നിന്നും കുറച്ച് പൊങ്ങിയാണ് വീട്. വീട്ടിനകത്തൊരു വാട്ടര്‍ബോഡിയുണ്ട്. കൊച്ചുമക്കള്‍ ഓണത്തിനെത്തുന്നത് പ്രമാണിച്ച് ഈ ടാങ്ക് ക്ലീന്‍ ചെയ്തിരുന്നു. ഈ ടാങ്കിനിടയില്‍ ഒരു കോണറില്‍ ഡ്രെയിനേജ് പോലൊരു സംവിധാനമുണ്ട്. റോഡും തൊട്ടടുത്ത കനാലുമൊക്കെ നിറഞ്ഞപ്പോള്‍ ആ വെള്ളം നേരെ ടാങ്കിലേക്ക് വന്നു. ഇതോടെ വെള്ളം വീടിനുള്ളിലേക്കും കയറി.

താന്‍ കാണിച്ച അബദ്ധമെന്താണെന്ന് വെച്ചാല്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോവുന്നതിനായി കാറിനരികിലെത്താനായി ആ ചെമ്പിലിരുന്നു. അയല്‍പക്കത്തുള്ളവര്‍ ഇങ്ങനെ ചെയ്തപ്പോഴാണ് താനും ഇങ്ങനെ ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ ആരോ ഒരു ഫോട്ടോ ഒരു ഫോട്ടോയെടുത്തിരുന്നു. ഇതാണ് ഇത്രയും പ്രശ്നമായത്.

ഇപ്പോള്‍ എല്ലാം പഴയത് പോലെയായിട്ടുണ്ട്. പേടിക്കാനും മാത്രമുള്ള കാര്യമൊന്നുമില്ലായിരുന്നു. തന്റെ കാര്യങ്ങള്‍ അന്വേഷിച്ച് നിരവധി പേരാണ് വിളിച്ചതും സന്ദേശം അയച്ചതുമെന്നും താരം പറയുന്നു. നിലവിലെ ആശങ്കകളൊക്കെ മാറിയിരുന്നുവെന്നും ഇപ്പോള്‍ എല്ലാം മാറിയെന്നും താന്‍ സുരക്ഷിതയാണെന്നും മക്കളെല്ലാം ഒപ്പമുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അന്‍പോട് കൊച്ചിയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഇന്ദ്രജിത്തും കുടുംബവും. പൂര്‍ണ്ണിമയും മക്കളുമൊക്കെ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :