നാട്ടില്‍ത്തന്നെയുള്ള അകന്ന ബന്ധു രാമനാഥനെ മക്കള്‍ വിളിക്കാറുണ്ട്. മക്കള്‍ തന്‍റെ മരണം വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് ലക്ഷ്മിയമ്മയ്ക്കറിയാം. രാത്രി ഒറ്റയ്ക്ക് കഴിയാനൊന്നും അവര്‍ക്കിപ്പോള്‍ ഭയമില്ല. ചോറും കൂട്ടാനുമൊക്കെ ഉണ്ടാക്കാന്‍ എത്തുന്ന വത്സല അത്യാവശ്യം വന്നാല്‍കൂട്ടു കിടക്കും. അത്രമാത്രം.
വത്സലയുണ്ടാക്കിയ അത്താഴത്തിന് പതിവിലും രുചിയുണ്ടെന്ന് ലക്ഷ്മിയമ്മയ്ക്ക് തോന്നി. അടുക്കളയില്‍ കാച്ചിവച്ചിരുന്ന പാല്‍ തണുത്തിരിക്കുന്നു. പാല്‍ ചൂടാക്കി അല്‍ പം മധുരവും ചേര്‍ത്ത് മാളവിക മുത്തശ്ശിക്ക് കൊടുത്തു. മുത്തശ്ശിയുടെ കഥകളൊക്കെകേട്ട് ഏറെ വൈകിയാണ് അവള്‍ ഉറങ്ങാന്‍ കിടന്നത്.
സന്തോഷം മാത്രം സമ്മാനിച്ച് മൂന്നാമത്തെ പകലും കടന്നു പോയി. നാളെ മാളവിക മടങ്ങിപ്പോവുകയാണ്. ഇനിയെന്നാണ് ഇങ്ങോട്ട് എന്നു മാത്രം ലക്ഷ്മിയമ്മയ്ക്ക് അറിയില്ല. കഴിഞ്ഞ രാത്രികളിലെന്ന പോലെ ഇന്നും മാളവിക ഇന്നും സെല്‍ ഫോണില്‍ സംസാരിച്ച് പാലമരച്ചുവട്ടില്‍ നില്‍ക്കുന്നുണ്ട്. ആരോടാണിവള്‍ ഇത്രനേരം സംസാരിക്കുന്നത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അങ്ങനെയൊന്നും ചോദികുന്നത് ഇഷ്ടമാവില്ലായെന്ന് അവര്‍ മനസില്‍ പറഞ്ഞു.
" അമ്മയായിരുന്നു. മുത്തശ്ശിയുടെ പിണക്കമൊക്കെമാറിയൊയെന്ന് വീണ്ടും ചോദിച്ചു."
വന്ന ദിവസവും അവള്‍ ഇതുതന്നെ പറഞ്ഞു. " ഇവിടെ മുത്തച്ഛന്‍റെ അസ്ഥിത്തറയില്‍ പിന്നാരാ മോളേ വിളക്കു വയ്ക്കാന്‍...?" മാളവിക പിന്നെയൊന്നും പറഞ്ഞില്ല. " മുത്തശ്ശീ, നല്ല വിശപ്പ്..." " ഇന്നെന്താ മാളൂ, നേരത്തെ?" " നേരത്തെ കിടക്കണം... പുലര്‍ച്ചെ പോവേണ്ടതല്ലേ..." ലക്ഷ്മിയമ്മയുടെ മുഖം വാടി. " ഇനിയെന്നാ മോളേ...? " വരും മുത്തശ്ശീ... ഉറപ്പായും.." " കൊച്ചുമക്കള്‍ക്കൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ട്. എന്‍റെ കുഞ്ഞിനു മാത്രം ഞാനൊന്നും തന്നിട്ടില്ല." " എനിക്കീ സ്നേഹം മാത്രം മതി മുത്തശ്ശീ..."
മുത്തശ്ശി മാളവികയുടെ കൈ പിടിച്ച് നടന്നു. നിലവറയുടെ പൂട്ട് തുറന്നു. പഴക്കം തോന്നിക്കുന്ന, കൊത്തുപണികളുള്ള രണ്ട് ആഭരണപ്പെട്ടികള്‍... " ഇത് ഭഗവതീടെ ആഭരണങ്ങളാ. നിത്യപൂജ മുടങ്ങിയതോടെ ഇതൊക്കെ ഇവിടെത്തന്നെയാ..."
രണ്ടാമത്തെ പെട്ടി അവര്‍ തുറന്നു. രത്നമാലകളും മോതിരങ്ങളും സ്വര്‍ണ്ണകാല്‍ത്തളയുമൊക്കെ അടുക്കി വച്ചിരിക്കുന്നു.
" ഇതിനു വേണ്ടിയാ മോളേ, എന്‍റെ മക്കള്‍ അമ്മ മരിച്ചോയെന്ന് വിളിച്ച് അന്വേഷിക്കുന്നത്.
മാളുവിന്‍റെ മുഖം വാടി. " വാ മുത്തശ്ശീ, നമുക്ക് ചോറുണ്ടിട്ട് കിടക്കാം..." പെട്ടിയില്‍ നിന്ന് രത്നമാലയെടുത്ത് മുത്തശ്ശി മാളുവിന്റെ കഴുത്തില്‍ അണിയിക്കാനൊരുങ്ങി. അവള്‍ തടഞ്ഞു. " ഇതൊന്നും വേണ്ട മുത്തശ്ശീ..." അവര്‍ക്ക് സങ്കടമായി. " മുത്തശ്ശി വിഷമിക്കേണ്ടാ, എന്റെ കല്യാണത്തിന് മുത്തശ്ശി ഇതു തന്നാല്‍ മതി..."