2014 മുതല്‍ ബാങ്കുകള്‍ എഴുതിതള്ളിയത് 14 ലക്ഷം കോടി!

അഭിറാം മനോഹർ| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (18:50 IST)
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ 2014-15 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ 14.56 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിതള്ളിയതായി ധനകാര്യമന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. ഇതില്‍ 7.40 ലക്ഷം കോടി രൂപയും വന്‍കിട വ്യവസായങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടതാണ്. എഴുതിതള്ളിയ വായ്പകളില്‍ മൊത്തം വീണ്ടെടുക്കല്‍ 2 ലക്ഷം കോടി രൂപ മാത്രമാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ ഭഗവത് കരാദ് ലോക്‌സഭയെ അറിയിച്ചു.

റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുതുക്കിയ നയവും അനുസരിച്ച് നാല് വര്‍ഷം കൂടുമ്പോള്‍ കിട്ടാക്കടങ്ങള്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ നിന്നും ക്ലിയര്‍ ചെയ്യേണ്ടതുണ്ട്. നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായാണ് ഇത്തരത്തില്‍ ചെയ്യുന്നത്. അതേസമയം ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2018 മാര്‍ച്ച് 31ലെ 8.96 ലക്ഷത്തില്‍ നിന്നും 2023 മാര്‍ച്ച് 31 വരെ 4.38 ലക്ഷം കോടിയായി കുറച്ചതായി ധനകാര്യ സഹമന്ത്രി പറഞ്ഞു. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ 12 പൊതുമേഖലാ ബാങ്കുകള്‍,22 സ്വകാര്യ ബാങ്കുകള്‍,4 പേയ്‌മെന്റ് ബാങ്കുകള്‍,43 പ്രാദേശിക ബാങ്കുകള്‍,45 വിദേശ ബാങ്കുകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :