നാറാണത്ത് ഭ്രാന്തന് ദേവീദര്‍ശനം ലഭിച്ചതിന്റെ സ്മരണ പുതുക്കിക്കൊണ്ട് ചൊവ്വാഴ്ച പതിനായിരങ്ങള്‍ രായിരനെല്ലൂര്‍ മലകയറി. നാറാണത്തു ഭ്രാന്തന് ദുര്‍ഗാദേവീ ദര്‍ശനം ലഭിച്ചതിന്‍െറ സ്മരണയിലാണ് എല്ലാ വര്‍ഷവും തുലാം ഒന്നിന് മലകയറ്റം. സംസ്ഥാനത്തിന്‍െറ അകത്തുനിന്നും പുറത്തുനിന്നുമായി പതിയായിരക്കണക്കിന് ആളുകളാണ് ചൊവ്വാഴ്ച പ്രഭാതം തൊട്ട് പ്രദോഷം വരെ മലകയറിയത്.
വരരുചിയുടെ 12 മക്കളില്‍ ശ്രേഷ്ഠനും മാനവഹൃദയങ്ങളില്‍ മായാതെ നിലനില്‍ക്കുന്ന ചരിത്രപുരുഷനുമാണ് നാറാണത്തുഭ്രാന്തന്. വേദപഠനത്തിനായി തിരുവേഗപ്പുറ അഴകപ്രമനയില്‍ (അഴോപ്പറ) താമസമാക്കിയ കാലയളവിലാണ് രായിരനെല്ലൂര്‍ മലയും രണ്ടുകിലോമീറ്റര്‍ മാറിയുള്ള ഭ്രാന്താചലവും നാറാണത്തിന്റെ വിഹാരകേന്ദ്രങ്ങള്‍ ആയത്. ഒരു തുലാമാസം ഒന്നിനു ദുര്‍ഗാദേവി നാറാണത്തുഭ്രാന്തനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചെന്നാണ് ഐതിഹ്യം. ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ മലകയറുന്നത്.
മുട്ടറുക്കലാണ് ഇവിടത്തെ പ്രധാന വഴിപാട്. വിവിധ കാര്യ സാധ്യങ്ങള്‍ക്കായി വ്യത്യസ്ത വഴിപാടുകളുണ്ട്. സന്താനലബ്ധിക്ക് സ്വര്‍ണം, വെള്ളി, ഓട് എന്നിവയില്‍ തീര്‍ത്ത കിണ്ടിയും ഓടവും കമിഴ്ത്തുന്നതാണ് വിശേഷപ്പെട്ട മറ്റൊരു വഴിപാട്. ആണ് സന്താനത്തിന് കിണ്ടിയും പെണ് സന്താനത്തിന് ഓട്ടുകിണ്ടിയുമാണ് കമിഴ്ത്തുക. ഇതിന് പുറമെ വിവിധ പുഷ്പാഞ്ജലികള്‍, മലര്‍പ്പറ, നെയ്വിളക്ക്, പായസം തുടങ്ങിയ വഴിപാടുകളുമുണ്ട്. മലകയറ്റത്തിന്‍െറ മുന്നോടിയായി ശനിയാഴ്ച തുടങ്ങിയ ദ്വാദശാക്ഷരീ മന്ത്ര ലക്ഷാര്‍ച്ചന ചൊവ്വാഴ്ചത്തെ മലകയറലോടെ അവസാനിച്ചു. ആമയൂര്‍ മനയിലെ വലിയ അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
(ചിത്രങ്ങള്‍ക്ക് കടപ്പാട് - നാട്ടുപച്ച ഡോട്ട് കോം, തണല്‍ട്രീ ഡോട്ട് ബ്ലോഗ്സ്പോട്ട് ഡോട്ട് കോം)
അടുത്ത പേജില്‍ വായിക്കുക, ‘രായിരനെല്ലൂരും നാറാണത്തുഭ്രാന്തനും തമ്മിലെന്ത്?’