ഭരതനോടൊപ്പം ഒരോണക്കാലം

WEBDUNIA|
ഇത്തവണത്തെ ഓണം വടക്കാഞ്ചേരിയിലായാലോ എന്ന്‌ ഭരതന്‍ എന്നോടു ചോദിച്ചു. വടക്കാഞ്ചേരി ഭരതന്റെ നാടാണ്‌. ഞാന്‍ സമ്മതിച്ചു. ഞാനും എന്റെ കുടുംബവും, പിന്നെ ജോണ്‍പോളിന്റെ മകളും, ഭരതന്റെ കുടുംബവും ഒരുമിച്ച്‌ വടക്കാഞ്ചേരിയില്‍ അത്തവണത്തെ ഓണം ആഘോഷിച്ചു.

ഭരതന്റെ മക്കള്‍ - സിദ്ധാര്‍ത്ഥനും ശ്രീക്കുട്ടിയും, എന്റെ മക്കള്‍, ജോണ്‍പോളിന്റെ മകള്‍ ‍- അവരെല്ലാം ഒരു സംഘമായി ഓടിക്കളിച്ചു. ഞങ്ങള്‍ മുതിര്‍ന്നവര്‍ ഞങ്ങളുടെ ചില കലാപരിപാടികള്‍, പാട്ടും താളവുമൊക്കെയായി കൂടി. കുളവും വള്ളിക്കുടിലും വിശ്രമസങ്കേതവും ഒക്കെയുള്ള മനോഹരമായ ഒരു സ്ഥലത്താണ്‌ ഭരതന്റെ വാസം. ഞാന്‍ അന്ന്‌ അവിടത്തെ കുളത്തില്‍ മുങ്ങിക്കുളിച്ചു. ഒരുപാടു സിനിമാക്കാര്‍ മുങ്ങിക്കുളിച്ച കുളമാണിതെന്ന്‌ ഭരതന്‍ അപ്പോള്‍ പറഞ്ഞു.

ഒരു കാര്യം അറിയുമോ? എനിക്ക്‌ ശശി, വേണുഗോപാല്‍ എന്നൊക്കെ പേരുകളുണ്ട്‌. തിരുവരങ്ങ്‌ നാടകസംഘത്തില്‍ വച്ച്‌ കാവാലം നാരായണപ്പണിക്കരാണ്‌ എനിക്ക്‌ നെടുമുടി വേണു എന്ന പേര്‌ സമ്മാനിച്ചത്‌. സിനിമയില്‍ വന്ന്‌ പ്രശസ്തിയൊക്കെ കിട്ടിയ ശേഷം നെടുമുടിയില്‍ നടന്ന ഒരു ചടങ്ങില്‍ ഞാന്‍ നാട്ടുകാരോട്‌ പറഞ്ഞു - “ഞാനൊരു കലാകാരനായതു കൊണ്ടാണ്‌ നെടുമുടിക്കാരാണെന്ന്‌ നിങ്ങള്‍ അഭിമാനത്തോട്‌ പറയുന്നത്‌. ഞാന്‍ കുപ്രസിദ്ധനായ ഒരു മനുഷ്യനായിരുന്നെങ്കില്‍ നിങ്ങള്‍ നെടുമുടിയെന്ന പേര്‌ പറയാന്‍ മടിച്ചേനെ. അപ്പോള്‍ നാടിന്‌ ചെറിയ രീതിയിലായാലും നല്ല യശസ്‌ നേടിക്കൊടുക്കാന്‍ കഴിഞ്ഞതിലാണ്‌ എനിക്ക്‌ ചാരിതാര്‍ത്ഥ്യം”.

ഇപ്പോഴും ഏറെ അടുപ്പമുള്ളവര്‍ എന്നെ ശശിയേട്ടാ എന്ന്‌ വിളിക്കാറുണ്ട്‌. അതു കേള്‍ക്കുമ്പോള്‍ ഞാന്‍ ആ പഴയ ഓര്‍മ്മകളിലേയ്ക്ക്‌ യാത്ര ചെയ്യും. അതൊരു വലിയ അനുഭവതലമാണ്‌. ഞാന്‍ വല്ലാതെ ദേഷ്യപ്പെടുന്ന അവസരങ്ങളില്‍ മോഹന്‍ലാലൊക്കെ എന്നെ ശശിയേട്ടാ എന്നു വിളിക്കും. എന്റെ ദേഷ്യമൊക്ക അപ്പൊഴേ പൊയ്പ്പോകും - വേണു പറഞ്ഞു നിര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :