കഥ - ഓണപ്പൂക്കള്‍

തപസ്വിനി

WEBDUNIA|
ആ സ്ഥാനത്തു നീയില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും നീയെന്‍റെയാരോ ആണെന്നു പറയാന്‍ മടിച്ചില്ല ജയന്തന്‍. ജയന്തനേക്കാള്‍ പ്രായമുള്ള, ജയന്തന്‍ ഓരോ അണുവിലും ബഹുമാനിക്കുന്ന പ്രണയിനിയേക്കുറിച്ച്, അവളെനിക്കു നഷ്ടപ്പെട്ടാല്‍ അതൊരു വലിയ നഷ്ടമാകുമെന്ന് ജയന്തന്‍ പറഞ്ഞത് അതേ ഇടവഴിയില്‍ വച്ചാണ്. ഉമിനീര്‍ നെഞ്ചില്‍ തടഞ്ഞുപോയ ഒരു നിമിഷം. കണ്ണുനിറയുമെന്നു മുന്നേ കണ്ടിട്ടാകാം കണ്ണിറുക്കി കരയല്ലേയെന്ന് ആശ്വസിപ്പിച്ചു എന്‍റെ വെള്ളപ്പൂക്കള്‍.

അയാളൊരു സൂത്രശാലിയാണെന്നും കാപട്യക്കാരനാണെന്നും ചിന്തിച്ച് ആശ്വസിക്കാന്‍ കഴിഞ്ഞില്ല. വല്ലാത്തൊരു ആശ്രയത്വവും സ്നേഹവും വളര്‍ന്നു കഴിഞ്ഞിരുന്നു. വിപ്ലവമുണ്ടാക്കി പ്രണയിനിയെ സ്വന്തമാക്കാനൊന്നും ജയന്തനു കഴിഞ്ഞില്ല. അവള്‍ പോയി. എന്നിട്ടും ജയന്തന്‍ കാണാതെ പോയ തന്‍റെ മനസ്സില്‍ ആ വെള്ളപ്പൂക്കള്‍ വാരിനിറച്ചു കാത്തിരുന്നു കുറേക്കാലം‍. പിന്നെ വീട്ടുകാര്‍ കൂട്ടിയിണക്കിയ പുരുഷനോടൊത്ത് ഒരു നഗരത്തിലേക്കു പോയി. എന്നിട്ടും തന്‍റെ വെള്ളപ്പൂക്കളേ പ്രണയിക്കാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല.

ഒരിക്കല്‍ ജയന്തന്‍ പശ്ചാത്താപത്തോടെ തന്‍റെ മുന്നിലെത്തുമെന്നും ആ നിമിഷം തന്‍റെ വേദനക്കു പകരമാകുമെന്നും അഞ്ജിത ആശിച്ചിരുന്നു. വന്നില്ല. വരില്ലെന്നു പിന്നീട് ബോദ്ധ്യമായി. ജയന്തന്‍... നീര്‍പുരണ്ട മിഴിത്തുമ്പില്‍ കൈവിരലാല്‍ നീ തൊട്ടെന്നാലും കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന പുഷ്പമോഹങ്ങള്‍ നീ കണ്ടിരിക്കാനിടയില്ല.

പ്രതീക്ഷയുടെ ഹരിതകവും നിറപ്പകിട്ടാര്‍ന്ന പുഷ്പവൃന്ദങ്ങളും മാടിവിളിക്കുന്ന ഈ വഴിയോരത്തു നില്‍ക്കുമ്പോഴും എത്താക്കൊമ്പിലെ ആ വെളുത്ത പൂക്കള്‍ മാത്രം മതിയെനിക്ക് പൂക്കളമൊരുക്കാന്‍. അതു ദുഃഖം മാത്രമേ സമ്മാനിക്കൂ എങ്കിലും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :