സുമിത്രയുടെ മനസ്സില്‍ പെട്ടെന്ന് ഒരു കിളിവാതില്‍ തുറന്നു. വെളിച്ചത്തിന്‍റെ ശക്തമായ കിരണം അതിലൂടെ തുളച്ചുകയറി. മറവിയുടെ കനത്തപാളികള്‍ പിളര്‍ന്ന് പ്രകാശത്തിന്‍റെ ലോകം സൃഷ്ടിച്ചു.
ഇല്ലത്തെ പൂമുഖത്ത് അച്ഛന്‍റെ പീഠത്തിന് അരികെ ഓമനയായി നിന്ന ബാല്യവും പണിയാളരുടെ കൂന്പിയ കണ്ണുകളില്‍ ഒരു സ്വപ്നം കണക്കെ തിളങ്ങിയ കൗമാരവും ഓര്‍മ്മിച്ചെടുക്കാന്‍ സുമിത്രയ്ക്ക് ഇപ്പോള്‍ കഴിയുന്നു. അവരുടെ പ്രിയപ്പെട്ട കുഞ്ഞാത്തോലായി ഒരു കാലം. വയല്‍വരന്പില്‍ ഓലക്കുട ചൂടിനില്‍ക്കുന്ന അച്ഛന്‍റെ ഓരം പറ്റി നില്‍ക്കേ പാടത്തുനിന്ന് വാത്സല്യം കിനിയുന്ന സ്വരമുയരും:
""കുഞ്ഞത്തോലേ, ഈ വെയിലുകൊള്ളാതെ. പൂമേനി കറുത്തുപോകും കേട്ടോ.''
തീവെയിലില്‍ കരിഞ്ഞതുകൊണ്ടാകാം അവരുടെ ദേഹം കറുത്തുപോയത്. ഇല്ലത്തെ അറപ്പുരയില്‍ പുന്നെല്ലിന്‍റെ ഗന്ധം പരക്കുന്നത് ഈ കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണെന്ന് സുമിത്ര തിരിച്ചറിഞ്ഞു.
ഓണക്കാലത്ത് കാഴ്ചക്കുലകളുമായി പണിയാളര്‍ ഇല്ലത്തെ പടിപ്പുരയില്‍ കാത്തുനിന്നിരുന്നു. കാര്യസ്ഥന്‍ ശങ്കുണ്ണിനായര്‍ കുലകള്‍ ഏറ്റുവാങ്ങും. അച്ഛന്‍ അവര്‍ക്കു കോടിമുണ്ടും പണവും കൊടുത്ത് തൃപ്തരാകും. ആ കാഴ്ചകള്‍ മനസ്സില്‍ ഉത്സാഹം നിറച്ചു.
ഇല്ലപ്പറന്പില്‍ ആടിത്തിമര്‍ക്കാന്‍ ഊഞ്ഞാല്‍ കെട്ടുന്നത് അഴകപ്പുലയന്‍റെ മകന്‍ കുഞ്ഞിക്കേളനാണ്. പുലിവേഷം കെട്ടിയും കള്ളനും പോലീസുമായി അഭിനയിച്ചും കുഞ്ഞിക്കേളനും കൂട്ടരും ആഹ്ളാദം പകര്‍ന്നത് വീണ്ടും ഓര്‍മ്മിച്ചെടുക്കാന്‍ ഇപ്പോള്‍ സാദ്ധ്യമാകുന്നു.