ഭൂതകാലത്തിന്റെ വേരുകള്‍ സുമിത്രയുടെ മനസ്സില്‍നിന്ന് പിഴുതുമാറ്റപ്പെട്ടിരുന്നു. ഉഴുതുമറിച്ച വയല്പോലെയായിരുന്നു അവളുടെ ഓര്‍മ്മകള്‍. ഉണങ്ങിയ മണ്‍കട്ടകളിലൂടെ നടന്നപ്പോള്‍ കാലുകള്‍ ഇടറി. ആകാശത്തിന്റെ ഹൃദയത്തില്‍ സൂര്യന് കത്തിയെരിയുന്നു. ആ വെയില്‍നാളങ്ങള്‍ അവളെ പൊതിഞ്ഞു.
വയലിറന്പിലെ കൈത്തോടുകളില്‍ ഒരിറ്റു ജലമില്ല. മുന്‍പ് നീരോട്ടമുണ്ടായിരുന്നുവെന്നു തോന്നിക്കുന്ന പാടുകള്‍ തെളിഞ്ഞു കിടക്കുന്നു. അത് കഴിഞ്ഞ കാലത്തിന്റെ ഏതോ ഋതുക്കളിലാകാം. തോട്ടുവക്കിലെ കാടുകള്‍ കരിഞ്ഞുണങ്ങിയിരിക്കുന്നു.
കൈക്കുന്പിള്‍ ജലത്തിനുവേണ്ടി മോഹിച്ചു. ഗ്രീഷ്മത്തിന്റെ കനലുകളില്‍ വെന്തുപോയ പക്ഷിയെപ്പോലെ അവളുടെ മനസ്സ് വ്യാകുലമായി.
""സുമിത്രേ, നീ ഒരു വൃത്തത്തിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണ്. അതില്‍ നിന്നു പുറത്തുകടക്കാതെ നിനക്കുയാത്ര തുടരാന്‍ സാദ്ധ്യമല്ല.''
മുളങ്കാടിന്റെ മര്‍മ്മരംപോലെ വരണ്ട കാറ്റില്‍ ഒരു സ്വരം കടന്നുവന്നു.
അവളറിയാതെ, ആ കൈകളില്‍പ്പിടിച്ച് സുമിത്രയെ നയിച്ചത് ഒപ്പമുണ്ടായിരുന്ന രവിയുടെ നിഴല്‍ രൂപമാണ്.
സുമിത്ര ആ സ്പര്‍ശം തിരിച്ചറിയാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല. എങ്കിലും അവളുടെ സിരകളില്‍ നേരിയ ഉണര്‍വ്വുണ്ടായി. മദ്ധ്യാഹ്ന വെയിലില്‍ മെല്ലെ തണുത്തുതുടങ്ങി.
""സുമിത്രേ, നീ തളര്‍ന്നിരിക്കുന്നല്ലോ.'' രവിയുടെ സ്വരം വീണ്ടും അവളെ തേടി വന്നു. ഗുഹാമുഖങ്ങളില്‍ മുഴങ്ങുന്ന കാറ്റിന്റെ മാറ്റൊലി പോലെയായിരുന്നു അത്.
രവി എവിടെയാണ്? ആകാശത്തിന്റെ ചെരിവില്‍ അവന് മറഞ്ഞിരിക്കുകയാണ്. ഈ വഴികളില്‍ ഏകാകിനിയായി യാത്ര ചെയ്യാന്‍ വിധിയുടെ നിയോഗം. കാലങ്ങളായി ഏകാന്തതയുടെ ഭാരം ചുമലില്‍ വഹിക്കുന്നു.
എവിടെയെങ്കിലും അത് ഇറക്കിവച്ച് സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍..! പക്ഷേ സ്വന്തം ശരീരം പോലെ, ഹൃദയം പോലെ, വികാരങ്ങള്‍ പോലെ അത് വേര്‍പെടുത്താനാവുന്നില്ല. ആരെയാണ് പഴിക്കേണ്ടത്? വിധിയെയോ? വിറങ്ങലിച്ചുപോയ ആത്മബോധത്തെയോ?
ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ഇഴകള്‍ വേര്‍തിരിക്കാനാവാതെ സങ്കീര്‍ണ്ണമാവുകയാണ്. കാലം വേരറ്റുനില്ക്കുന്നു. എവിടെയോ ഒരു പൂമരം ഉണ്ടായിരുന്നു. അതിന്റെ സ്ഥാനം നിര്‍ണ്ണയിക്കാനാവുന്നില്ല. ഒരു പുഴയോരത്ത് ആയിരുന്നുവോ? കാട്ടുചോലകള്‍ക്കിടയിലൂടെ ഒരു അരുവി ഒഴുകിയിരുന്നതുപോലെ. അതിന്റെ ഓരത്ത്, ഒരിക്കല്‍ ----.....