വിവാഹവാഗ്ദാനം നല്‍കി ഒളിച്ചോടിയ കമിതാക്കളെ തിരിച്ച് വിളിച്ച് ക്രൂരമായി കൊലപ്പെടുത്തി

ഹരിയാന| WEBDUNIA| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (10:16 IST)
PRO
അഭിമാനക്കൊലപാതകങ്ങള്‍ വടക്കേ ഇന്ത്യയില്‍ പതിവായിരിക്കുന്നു. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ച് ഒളിച്ച് ഓടിയ പ്രണയിതാക്കളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹ വാഗ്ദാനം നല്‍കി തിരികെ വിളിച്ച് കൊലപ്പെടുത്തി. പെണ്‍കുട്ടിയെയും കാമുകനെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ഹരിയാനയിലെ റോതക് ജില്ലയിലാണ് ക്രൂരമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഹരിയാനയിലെ റോതക് ജില്ലയിലെ ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥിനി നിധി ബാരക്ക് (20) കാമുകന്‍ ഐടിഐ വിദ്യാര്‍ത്ഥിയായ ധര്‍മ്മേന്ദ്രര്‍ ബാരക്ക് (20) എന്നിവരാണ് അതി ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും പഠനത്തിനു ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതെ വന്നപ്പോള്‍ ഇരുവരും ഡല്‍ഹിയിലേക്ക് ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് ഇരുവരെയും അനുനയിപ്പിച്ച് വീട്ടിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു.

എന്നാല്‍ തിരിച്ച് നാട്ടിലെത്തിയ ഇവരെ കാത്തിരുന്നത് മരണമായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ട് ഇരുവരെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ട് പെണ്‍കുട്ടിയെ അടിച്ച് കൊല്ലുകയായിരുന്നു. കാമുകനെ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം വാള്‍ കൊണ്ട് രണ്ട് കഷണമാക്കി കൊല്ലുകയായിരുന്നു.

കൊലപാതകത്തിലും ക്രോധം തീരാത്ത വീട്ടുകാര്‍ പെണ്‍കുട്ടിയുടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ട് പോയി സമീപത്ത് കുഴിച്ചിടുകയായിരുന്നു. കൂടാതെ ആണ്‍കുട്ടിയുടെ വീടിനു മുന്നിലേക്ക് മൃതദേഹം വലിച്ചെറിയുകയും ചെയ്തു.

പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് റജിസ്ട്രര്‍ ചെയ്തു. കൂടാതെ കൊലപതകം നടത്തിയ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :