റയില്‍‌ ബജറ്റ്: കേരളത്തിന് നിരാശ, ഒരു പാസഞ്ചര്‍ മാത്രം

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 8 ജൂലൈ 2014 (13:30 IST)
നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ആദ്യ റയില്‍‌വെ ബജറ്റില്‍ കേരളത്തിന് നിരാശ മാത്രം. കേരളത്തെ പൂര്‍ണമായും തഴഞ്ഞ ബജറ്റില്‍ ഒരു പാസഞ്ചര്‍ ട്രെയിന്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ദിനം‌പ്രതിയുള്ള ഒരു ബൈന്ദൂര്‍ - കാസര്‍കോട് പാസഞ്ചര്‍ മാത്രമാണ് ആകെ ആശ്വാസം. ഒമ്പത് പുതിയ അതിവേഗ ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു ട്രെയിനും കേരളത്തിനില്ല. പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടില്ല. പാതയിരട്ടിപ്പിക്കലിനായി കേരളത്തെപ്പറ്റി പരാമര്‍ശമില്ല. 18 പുതിയ പാതയ്ക്കായുള്ള സര്‍‌വേയെക്കുറിച്ച് പറഞ്ഞപ്പോള്‍ കാഞ്ഞങ്ങാട് - പാണത്തൂര്‍ - പാണിയൂര്‍ പാതയ്ക്കായുള്ള സര്‍വേയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.

പുതിയ ഒരു പദ്ധതിയും കേരളത്തിന് പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിന്‍റെ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല. സബര്‍ബന്‍ പദ്ധതിയെക്കുറിച്ചുള്ള കേരളത്തിന്‍റെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. സമീപകാലത്ത് വന്നിട്ടുള്ള ഒരു ബജറ്റും ഇത്രത്തോളം കേരളത്തെ അവഗണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് കോച്ച് ഫാക്ടറിയെപ്പറ്റി പരാമര്‍ശമൊന്നുമില്ല.

കര്‍ണാടകവും ഉത്തര്‍‌പ്രദേശും ഗുജറാത്തും മഹാരാഷ്ട്രയുമാണ് റയില്‍‌വെ ബജറ്റില്‍ കൂടുതല്‍ സ്കോര്‍ ചെയ്തത്. സ്ത്രീ സുരക്ഷയ്ക്ക് പദ്ധതികള്‍ കൊണ്ടുവരും. വനിതാ കമ്പാര്‍ട്ടുമെന്‍റുകളില്‍ വനിതാ ആര്‍ പി എഫിന്‍റെ സേവനം ഉറപ്പാക്കും. 4000 വനിതാ ആര്‍ പി എഫ് ഉദ്യോഗസ്ഥരെയാണ് പുതിയതായി നിയമിക്കുന്നത്.

സ്വകാര്യ പങ്കാ‍ളിത്തത്തോടെ രാജ്യത്തെ 10 റയില്‍‌വെ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരമുള്ളതാക്കി ഉയര്‍ത്തുമെന്ന് റയില്‍‌വെ മന്ത്രി സദാനന്ദ ഗൌഡ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പോസ്റ്റോഫീസുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. റയില്‍‌വെയുടെ പാഴ്സല്‍ സര്‍വീസ് കമ്പ്യൂട്ടര്‍‌വത്കരിക്കും. തെരഞ്ഞെടുത്ത ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ റയില്‍‌വെ ഓഫീസുകള്‍ കടലാസ് രഹിതമാക്കും.

ആളില്ലാ ലെവല്‍‌ക്രോസുകള്‍ ഒഴിവാക്കും. മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വജ്ര ചതുഷ്കോണ അതിവേഗ ഇടനാഴികള്‍ നടപ്പാക്കും. ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160ല്‍ നിന്ന് 200 കിലോമീറ്ററാക്കി ഉയര്‍ത്തും. റയില്‍‌വെയുടെ ഭൂമി വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കും - മന്ത്രി അറിയിച്ചു.

യാത്രാക്കൂലി വര്‍ദ്ധനവ് അനിവാര്യമായിരുന്നു എന്ന് സദാനന്ദ ഗൌഡ പറഞ്ഞു. റയില്‍‌വെയുടെ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റയില്‍‌വെയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനിവാര്യമാണ്. ഇതിനായി മന്ത്രിസഭയുടെ അനുമതി തേടുമെന്നും സദാനന്ദഗൌഡ പറഞ്ഞു. ഹൈ സ്പീഡ് ട്രെയിനിനായി പൊതു - സ്വകാര്യ നിക്ഷേപം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ സ്റ്റേഷനുകളിലും കുടിവെള്ളം, ടോയ്‌ലെറ്റുകള്‍, വിശ്രമമുറികള്‍ എന്നിവ ഉറപ്പാക്കും. സുരക്ഷയ്ക്കും വൃത്തിക്കും പ്രാധാന്യം നല്‍കും. ഓണ്‍‌ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതല്‍ വിപുലമാക്കും. ഇന്ധനവില വ്യതിയാനം അനുസരിച്ച് നിരക്കില്‍ മാറ്റം വരുത്തും.

ലോകത്തെ ഒന്നാമത്തെ റയില്‍‌വെ സര്‍വീസാക്കി ഇന്ത്യന്‍ റയില്‍‌വെയെ മാറ്റും. സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി അറിയിച്ചു. ചരക്കുനീക്കത്തില്‍ ഇന്ത്യന്‍ റയില്‍‌വെയെ ഒന്നാമതെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഏറെ നിര്‍ണായകമാണ് റയില്‍‌വെ. വരുമാനത്തിന്‍റെ 94 ശതമാനവും ചെലവാണ്. മിച്ചം കിട്ടുന്നത് ആറുശതമാനം തുകയാണ്. ഇത് വികസനത്തിന് മതിയാകില്ല - മന്ത്രി വ്യക്തമാക്കി.

ദിവസവും 230 ലക്ഷം ആളുകള്‍ ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുന്നു എന്നും സദാനന്ദ ഗൌഡ വ്യക്തമാക്കി. നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ആദ്യ റയില്‍‌വെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :