രജനി വന്നാല്‍ തകര്‍ത്തുവാരും: ചിദംബരം

ന്യൂഡല്‍‌ഹി| WEBDUNIA|
PRO
തെന്നിന്ത്യന്‍ താരം രജനീകാന്ത് ഇപ്പോള്‍ രാഷ്‌ട്രീയത്തില്‍ വന്നാലും തകര്‍ത്തുവാരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും മികച്ച ‘എന്റര്‍ടെയിനര്‍’ക്കുള്ള എന്‍‌ഡിടി അവാര്‍ഡ് രജനിക്ക് സമ്മാനിക്കുന്ന അവസരത്തിലാണ് ചിദംബരം ഇങ്ങിനെ അഭിപ്രായപ്പെട്ടത്. രജനിക്ക് ‘എന്റര്‍ടെയിനര്‍ ഓഫ് ദ ഡിക്കേഡ്’ അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ ചിദംബരത്തോടൊപ്പം അജയ് ദേവ്‌ഗണ്‍, ത്രിഷ, കത്രീന കൈഫ്, വിദ്യാബാലന്‍ എന്നിവരും സംബന്ധിച്ചു.

അവാര്‍ഡ് ദാനച്ചടങ്ങില്‍ വച്ച് രജനീകാന്തിനോട് ഹോസ്റ്റ് ആയ പ്രണയ് റോയ് രസകരങ്ങളായ ചില ചോദ്യങ്ങള്‍ ചോദിച്ചു. തികഞ്ഞ നര്‍മത്തോടെ രജനി ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞത് സദസ്യരെ ഏറെ രസിപ്പിച്ചു.

പ്രണയ് റോയ്: താങ്കള്‍ അഭിനയിച്ച യന്തിരന്‍ വന്‍ വിജയമാണ് കൊണ്ടുവന്നത്. ബോളിവുഡിലെ താരങ്ങളെല്ലാം ഒരുമിച്ച് അഭിനയിച്ചാലും ലഭിക്കാത്തത്ര ജനപ്രീതിയാണ് യന്തിരന് ലഭിച്ചത്. താങ്കള്‍ ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഏറ്റവും മികച്ചതാണോ യന്തിരന്‍?

രജനീകാന്ത്: ഇതുവരെ ഞാന്‍ അഭിനയിച്ച പടങ്ങള്‍ എടുത്താല്‍ യന്തിരന്‍ മികച്ച സിനിമ തന്നെ.

പ്രണയ് റോയ്: ഇങ്ങിനെയൊരു ബ്രഹ്മാണ്ഡ വിജയം ഉണ്ടാകുമെന്ന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ കരുതിയിരുന്നോ?

രജനീകാന്ത്: സത്യത്തില്‍ യന്തിരന്‍ വന്‍ വിജയമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്ര വലിയൊരു ബ്രഹ്മാണ്ഡ വിജയം പ്രതീക്ഷിച്ചിരുന്നില്ല.

പ്രണയ് റോയ്: യന്തിരനെ പറ്റി ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ചിദംബരം എന്തു പറയുന്നു എന്ന് കേള്‍ക്കാം.

ചിദംബരം: യന്തിരന്‍ വന്‍ വിജയമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. രജനീകാന്ത് പല ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടനാണ്. ഈ സിനിമയാകട്ടെ ഹിന്ദിയടക്കം മറ്റ് ഭാഷകളിലും പുറത്തുവന്നു. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിജയമാണ് യന്തിരന് ലഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും മികച്ച ‘എന്റെര്‍ടെയിനര്‍’ തന്നെയായിരുന്നു ഈ സിനിമ.

(നിര്‍ത്തിനിര്‍ത്തിയാണ് പ്രണയ് റോയിയുടെ ചോദ്യത്തിന് ചിദംബരം മറുപടി പറഞ്ഞത്. ഉടനെ ചിദംബരത്തിന്റെ കയ്യില്‍ നിന്ന് പ്രണയ് റോയ് മൈക്ക് വാങ്ങി.)

പ്രണയ് റോയ്: ചിദംബരം താങ്കള്‍ക്ക് എന്തുപറ്റി? എന്താണിങ്ങനെ നിര്‍ത്തിനിര്‍ത്തി മറുപടി പറയുന്നത്? എപ്പോള്‍ വേണമെങ്കിലും രജനീകാന്ത് രാഷ്‌ട്രീയത്തില്‍ പ്രവേശിക്കും എന്ന ഭയമാണോ ഇതിന് പിന്നില്‍?

ചിദംബരം: രജനീകാന്ത് 1996-ല്‍ രാഷ്‌ട്രീയത്തില്‍ വരുമെന്നാണ് ഞാനടക്കം എല്ലാവരും കരുതിയത്. അതൊരു നല്ല അവസരമായിരുന്നു. എനിക്കും താങ്കള്‍ക്കും മാത്രമല്ല രജനീകാന്തിനും അതറിയാം. രാഷ്‌ട്രീയത്തില്‍ വരണമായിരുന്നുവെങ്കില്‍ അപ്പോള്‍ വരണമായിരുന്നു.

പ്രണയ് റോയ്: രജനീകാന്ത് വളരെ ‘സെന്‍സിറ്റീവ്’ ആയതിനാല്‍ രാഷ്‌ട്രീയത്തില്‍ വന്നില്ല അല്ലേ?

ചിദംബരം: ഞങ്ങളൊക്കെ ‘സെന്‍സിബിള്‍’ ആയതിനാല്‍ രാഷ്‌ട്രീയത്തില്‍ വന്നവരാണെന്നോ രജനീകാന്ത് ‘സെന്‍സിറ്റീവ്’ ആയതിനാല്‍ രാഷ്‌ട്രീയത്തില്‍ വന്നില്ല എന്നോ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരുകാര്യം മാത്രം ഞാന്‍ പറയാം. രജനീകാന്ത് എപ്പോള്‍ രാഷ്‌ട്രീയത്തില്‍ വന്നാലും ‘ക്ലീന്‍ സ്വീപ്പ്’ ആയിരിക്കും.

പ്രണയ് റോയ്: എം‌ജി‌ആര്‍, ജയലളിത എന്നിവരെ പിന്തുടര്‍ന്ന് താങ്കള്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുമോ, രജനീകാന്ത്?

രജനീകാന്ത്: നോ... നോ കമന്റ്സ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :