മുണ്ടെയുടെ മരണകാരണം കരളിലുണ്ടായ മുറിവും ഹൃദയാഘാതവും

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 3 ജൂണ്‍ 2014 (17:11 IST)
കരളിലുണ്ടായ മുറിവും കാറപകടത്തിന്‍റെ ഞെട്ടലിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണ് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

"കരളിലുണ്ടായ മുറിവ് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കി. പെട്ടെന്നുണ്ടായ ഞെട്ടലിന്‍റെ ഫലമായി അദ്ദേഹത്തിന് കടുത്ത ഹൃദയാഘാതമുണ്ടായി. ശരീരത്തിലെ മറ്റ് മുറിവുകളൊന്നും മരണകാരണമല്ല" - എയിംസ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് ഗോപിനാഥ് മുണ്ടെ കേന്ദ്രമന്ത്രിയായി അധികാരമേറ്റത്. ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് ഗോപിനാഥ് മുണ്ടെ സഞ്ചരിച്ച വാഹനത്തില്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ ഒരു ഇന്‍ഡിക്ക കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തിക്കുമ്പോള്‍ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിരുന്നു. ശ്വാസോച്ഛ്വാസം ക്രമമല്ലാത്ത നിലയിലായിരുന്നു. രക്തസമ്മര്‍ദ്ദം താഴ്ന്ന സ്ഥിതിയിലായിരുന്നു. പള്‍സ് നിലച്ച നിലയിലായിരുന്നു. 7.20ന് അദ്ദേഹത്തിന്‍റെ മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടു.

ഇന്‍‌ഡിക്ക കാറിന്‍റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം വേണമെന്ന് ബി ജെ പി മഹാരാഷ്ട്ര ഘടകം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :