മഹാരാഷ്ട്രയില്‍ ചതുഷ്കോണ മത്സരം

മഹാരാഷ്ട്ര, കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന, ബി ജെ പി
മുംബൈ| Last Updated: വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (21:35 IST)
നിയമസഭാ തെരഞ്ജെടുപ്പില്‍ ചതുഷ്കോണ മത്സരം ഉറപ്പായി. കോണ്‍ഗ്രസും എന്‍ സി പിയും സഖ്യം വേര്‍‌പിരിഞ്ഞതോടെ മത്സരം കടുത്തതാകുമെന്നതില്‍ സംശയമെല്ലാം അവസാനിച്ചു. ബി ജെ പിയും ശിവസേനയും തങ്ങളുടെ സഖ്യം പിരിഞ്ഞതായി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകമാണ് എന്‍ സി പി - കോണ്‍ഗ്രസ് സഖ്യത്തിനും അന്ത്യമായത്.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുമെന്നും 144 സീറ്റുകളില്‍ മത്സരിക്കുമെന്നും എന്‍ സി പി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കാനുള്ള തീരുമാനത്തിന് കാരണം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കമല്ല എന്നും എന്‍ സി പി അറിയിച്ചു. സര്‍ക്കാരിനുള്ള പിന്തുണ വെള്ളിയാഴ്ച പിന്‍‌വലിക്കുമെന്നും എന്‍ സി പി അറിയിച്ചു.

മതേതരശക്തികളെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എന്‍ സി പി വ്യക്തമാക്കി.

ബിജെപിക്കും ചെറിയ പാര്‍ട്ടികള്‍ക്കും കൂടുതല്‍ സീറ്റുകള്‍ വീതം വച്ചുനല്‍കാന്‍ തയ്യാറാകാഞ്ഞതോടെ 25 വര്‍ഷമായി നിലനിന്ന ബിജെപി - ശിവസേന സഖ്യം പിരിയുകയായിരുന്നു. 288 അംഗ നിയമസഭാ സീറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സേന 151 സീറ്റിലും ബിജെപി 130 സീറ്റിലും മത്സരിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ചെറുകക്ഷികള്‍ക്ക് സീറ്റുകള്‍ വീതം വയ്ക്കുന്നതിനെ ചൊല്ലിയാണ് വീണ്ടും വിവാദമുയര്‍ന്നത്.

സീറ്റിന്റെ കാര്യത്തില്‍ സേന വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും 151 സീറ്റില്‍ നിന്ന് താഴേക്കു പോകില്ലെന്ന് അവര്‍ വ്യക്തമാക്കിയതായും ബിജെപി വക്താവ് പറഞ്ഞു. എന്നാല്‍ സേന ഇതിനകം 18 സീറ്റുകള്‍ വിട്ടുവീഴ്ച ചെയ്തുവെന്നും ചെറുകക്ഷികള്‍ക്ക് ബിജെപി അഞ്ചു സീറ്റുകള്‍ കൂടി നല്‍കാന്‍ തയ്യാറാകണമെന്നുമായിരുന്നു സേന നേതാവ് രാംദാസ് കദമിന്റെ പ്രതികരണം.

സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇന്നത്തെ മുംബൈ യാത്ര റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഷായുടെ മുംബൈ യാത്ര റദ്ദാക്കുന്നത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം കൂടി മാത്രം ശേഷിക്കേയാണ് സഖ്യം പിരിഞ്ഞത്. ഒക്‌ടോബര്‍ 15നാണ് നിയമസഭാ തെരഞ്ഞെടുപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :