സീറ്റ് വിഭജനം: മഹാരാഷ്ട്രയില്‍ ഇരുമുന്നണികളിലും തര്‍ക്കം മുറുകുന്നു

Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (11:33 IST)
സീറ്റുവിഭജനത്തെ ചൊല്ലി മഹാരാഷ്ട്രയില്‍ ഇരുമുന്നണികളിലും തര്‍ക്കം
മുറുകുന്നു. 130 സീറ്റുകളെങ്കിലും ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന നിലപാടിലാണ് ബിജെപി. അതേസമയം മറുപക്ഷത്ത് എന്‍സിപി 144 സീറ്റെന്ന ആവശ്യത്തില്‍വിട്ടു വീഴ്ചയില്ലെന്ന നിലപാടില്‍ അടിയുറച്ചുനില്‍ക്കുന്നു.

മഹാരാഷ്ട്രയില്‍ സീറ്റു വിഭജനത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ ഇരുമുന്നണികളിലും ചര്‍ച്ച തുടരുകയാണ്. ബിജെപിയ്ക്ക് 119 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന ശിവസേന ഏഴു സീറ്റ് കൂടി വിട്ടു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശിവസേന നിലപാട് മയപ്പെടുത്തിയത്. എന്നാല്‍126 സീറ്റ് നല്‍കാമെന്ന ശിവസേനയുടെ നിര്‍ദേശം തള്ളിയ ബിജെപി 130 സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ സഖ്യത്തില്‍നിന്ന് പിന്‍മാറുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

124 സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസ് ഫോര്‍മുല എന്‍സിപി കോര്‍കമ്മിറ്റി യോഗം തള്ളി. 144 സീറ്റ് വേണമെന്ന ആവശ്യത്തില്‍പിന്നോട്ടില്ലെന്നും കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നുമാണ് എന്‍സിപി നിലപാട്. ഈ ശനിയാഴ്ചയാണ് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം. അതേസമയം മുന്നണി ബന്ധത്തിലുണ്ടായ വിള്ളല്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ വിഷമവൃത്തത്തിലാക്കി.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :