ഡിഎംകെയുടെ ആവശ്യങ്ങള്‍ പരിഗണനയില്‍: ചിദംബരം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡിഎംകെയുടെ ആവശ്യങ്ങള്‍ പരിഗണനയിലിലാണെന്നും അതു ചര്‍ച്ച ചെയ്‌തു വരികയാണെന്നും കേന്ദ്രമന്ത്രി പി ചിദംബരം. പാര്‍ലമെന്റ്‌ പ്രമേയം പാസാക്കിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന കരുണാനിധിയുടെ പ്രസ്‌താവനയെ ഗൗരവത്തോടെ കാണുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഎംകെ പിന്തുണ പിന്‍വലിച്ചാലും കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരതയ്ക്കു ഭീഷണിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെയ്ക്ക് 18 എംപിമാരുണ്ട്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവന്ന യുദ്ധക്കുറ്റ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണം എന്നാണ് ഡിഎംകെയുടെ ആവശ്യം.

ശ്രീലങ്കയിലെ തമിഴ് വംശജരെ കൂട്ടക്കുരുതി ചെയ്തവര്‍ക്കെതിരെ നടപടി, അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്രാന്വേഷണം, കുറ്റവാളികളായ സൈനികരെ രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു. തമിഴ് വംശജര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ തമിഴ്നാട്ടിലാകെ പ്രതിഷേധം വ്യാപിക്കുകയാണ്.

ശ്രീലങ്കന്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്നത്.

എല്‍ടിടിഇ നേതാവ് പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്‍ പ്രഭാകരനെ സൈന്യം കസ്റ്റഡിയിലെടുത്ത ശേഷം വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഈയിടെ പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :