ക്രിക്കറ്റ് ഇല്ലെങ്കിലും ശ്രീ അര്‍മാദിക്കും; ഇനി ഇന്നിംഗ്സ് റിയാലിറ്റി ഷോയില്‍!

മുംബൈ| Last Modified ശനി, 10 മെയ് 2014 (10:14 IST)
ക്രിക്കറ്റ് ഇല്ലെങ്കിലും അര്‍മാദിക്കാനാണ് ശ്രീശാന്തിന്റെ തീരുമാനം. ഒത്തുകളിയെ തുടര്‍ന്ന് ക്രിക്കറ്റില്‍നിന്ന് ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീയുടെ പുതിയ ഇന്നിംഗ്സ് റിയാലിറ്റി ഷോയിലാണ്. ജലക് ദിഖ്‌ലാ ജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ഏഴാം സീസണിലാണ് ശ്രീശാന്ത് പങ്കെടുക്കുന്നത്. ഷോയുടെ പ്രൊമോഷണല്‍ വീഡിയോയുടെ ചിത്രീകരണം പൂര്‍ത്തിയായി.

പുതിയ തട്ടകത്തിലേക്ക് ചുവട് മാറുന്നതിന്റെ ഭാഗമായി വരുന്ന മൂന്ന് നാല് മാസത്തേക്ക് കേരളത്തില്‍നിന്ന് മുംബൈയിലേക്ക് താമസം മാറ്റാനും ശ്രീശാന്ത് തീരുമാനിച്ചതായാണ് വിവരം. ജൂണ്‍ മാസത്തില്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ഷോയില്‍ വിധി നിര്‍ണയിക്കാനെത്തുന്നവരും പ്രശസ്തരാണ്.

പ്രമുഖ നടി മാധുരി ദീക്ഷിത്, സിനിമ നിര്‍മ്മാതാവ് കരണ്‍ ജോഹര്‍, നൃത്ത സംവിധായകന്‍ റെമോ ഡിസൂസ എന്നിവരാണ് വിധികര്‍ത്താക്കള്‍‍. മാസങ്ങള്‍ നീണ്ടു നിന്ന വിവാദങ്ങള്‍ക്കൊടുവില്‍ നൃത്തത്തോടുള്ള അഭിനിവേശം പൂര്‍ത്തിയാക്കാനാണ് ശ്രീശാന്ത് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്.

ബ്രേക്ക് ഡാന്‍സ് ആരാധകനായാണ് ശ്രീ അറിയപ്പെടുന്നത്. ക്രിക്കറ്റുകളിക്കിടെ ഒരു വിക്കറ്റ് കിട്ടിയാല്‍ ആവേശത്തോടെ ഗ്രൗണ്ടില്‍ നൃത്തം ചെയ്യുന്ന ശ്രീയെ നമുക്ക് കാണാമായിരുന്നു. ജലക് ദിഖ്‌ലാ ജാ ശ്രീയുടെ രണ്ടാമത്തെ ടിവി ഷോയാണ്. 2008-ല്‍ ഏക് ഖിലാഡി ഏക് ഹസീന എന്ന ഷോയില്‍ ശ്രീശാന്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം വസീം അക്രമും മുന്‍ വിശ്വസുന്ദരിയും അഭിനേത്രിയുമായ സുസ്മിതാ സെന്നുമായിരുന്നു ആ ഷോയിലെ വിധി കര്‍ത്താക്കള്‍.

നീണ്ടു വളഞ്ഞ മീശയും താടിയും വച്ചാണ് പുതിയ ഷോയില്‍ ശ്രീശാന്ത് പ്രത്യക്ഷപ്പെടുന്നത്. സ്റ്റൈലിഷ് ലുക്ക് വേണമെന്നാണ ശ്രീ ആഗ്രഹിക്കുന്നത്. നൃത്തത്തിലെങ്കിലും ഒരു ഭാവി കണ്ടെത്താന്‍ ശ്രീ ശാന്ത് ആഗ്രഹിക്കുന്നു. അതിനായി കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. ഡാന്‍സിന് പറ്റിയ രൂപം നിലനിര്‍ത്തുന്നതിലായി ശ്രീ പട്ടിണി കിടക്കുകയാണെന്നാണ് ഷൂട്ടിംഗ് സ്ഥലത്തെ പുതിയ വിശേഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :