കൊടിക്കുന്നില്‍ സുരേഷ്‌ എം പി കേന്ദ്രമന്ത്രിയാകും

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയില്‍ കേരളത്തില്‍നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്‌ എം പി മന്ത്രിയാകുമെന്ന്‌ സൂചന. അഞ്ചു തവണ എംപി ആയതും ദളിത്‌ സമുദായാംഗവുമാണെന്നുള്ളതാണ്‌ അദ്ദേഹത്തിന്‌ അനുകൂലമായ ഘടകം. നാളെ ഡല്‍ഹിയില്‍ ഉണ്ടാകണമെന്നു മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

പാര്‍ട്ടി എന്തു സേവനമാവശ്യപ്പെട്ടാലും ചെയ്യാന്‍ തയാറാണെന്നും സ്ഥാനത്തിന്റെ വലിപ്പചെറുപ്പങ്ങള്‍ നോക്കില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. ഇതിനിടെ വിദേശകാര്യ മന്ത്രി എസ്‌ എം കൃഷ്‌ണ രാജിസമര്‍പ്പിച്ചു. ചെറുപ്പക്കാര്‍ക്കു കൂടുതല്‍ അവസരം നല്‍കാനാണു രാജിയെന്നു വാര്‍ത്തസമ്മേളനത്തില്‍ കൃഷ്‌ണ പറഞ്ഞു.

സംഘടനയില്‍ സജീവമാകാന്‍ വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണി, സാമൂഹിക ക്ഷേമ മന്ത്രി മുകുള്‍ വാസ്‌നിക്‌ എന്നിവര്‍ സ്‌ഥാനമൊഴിയാന്‍ സന്നദ്ധരായതായി അറിയുന്നു. പുനഃസംഘടനയും ഉടന്‍ ഉണ്ടായേക്കും. പുനഃസംഘടനയെക്കുറിച്ചു സോണിയാഗാന്ധിയുമായി പ്രധാനമന്ത്രി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധി മന്ത്രിയാകാന്‍ സമ്മതിക്കുമോ എന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌.

സച്ചിന്‍ പൈലറ്റ്‌, ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ്‌ ദേവ്‌റ എന്നിവര്‍ക്കു സ്‌ഥാനക്കയറ്റം നല്‍കാനും മനീഷ്‌ തിവാരി, തെലുങ്ക്‌ സൂപ്പര്‍ താരം ചിരഞ്‌ജീവി, മുന്‍ മുഖ്യമന്ത്രി വിജയഭാസ്‌കര റെഡ്‌ഡിയുടെ മകന്‍ സൂര്യപ്രകാശ്‌, തെലുങ്കാനയില്‍നിന്നുള്ള രണ്ട്‌ എം.പിമാര്‍ എന്നിവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുമുള്ള ചര്‍ച്ചകള്‍ സജീവമാണ്‌.

കേരളത്തില്‍നിന്നു ശശി തരൂരിനും സാധ്യതയുണ്ട്‌. അഗത സാംഗ്മ, സുബോധ്‌കാന്ത്‌ സഹായ്‌, ബേനി പ്രസാദ്‌ വര്‍മ എന്നിവരെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :