കണ്ണിറുക്കി കാണിച്ച ഗണ്‍മാനെ യുവതി മുട്ടുകുത്തിച്ചു

ആഗ്ര| JOYS JOY| Last Modified ചൊവ്വ, 19 മെയ് 2015 (13:25 IST)
കണ്ണിറുക്കി കാണിച്ച ഗണ്‍മാനെ ഇരുപത്തിമൂന്നുകാരിയായ യുവതി മുട്ടുകുത്തിച്ചു. ആഗ്രയിലാണ് സംഭവം. സമാജ്‌വാദി പാര്‍ട്ടി പ്രാദേശിക നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ് പി ടിക്കറ്റില്‍ മത്സരിച്ചയാളുമായ അഭിനവ് ശര്‍മ്മയുടെ ഗണ്‍മാന്‍ ആണ് യുവതിയെ കണ്ണിറുക്കി കാണിച്ചും കമന്റടിച്ചും പ്രകോപിപ്പിച്ചത്.

ഞായറാഴ്ച വൈകുന്നേരം സഹോദരിയോടൊപ്പം ഡോക്ടറെ കണ്ടു മടങ്ങുമ്പോള്‍ ഇരുചക്ര വാഹനം ഒരു സിഗ്‌നല്‍ ലൈറ്റില്‍ നിര്‍ത്തിയപ്പോഴായിരുന്നു യുവതിയുടെ പ്രതിഷേധത്തിനിടയാക്കിയ സംഭവം നടന്നത്. ആ സമയം കാറില്‍ സിഗ്‌നലിനു സമീപമെത്തിയ ഗണ്‍മാന്‍ യുവതിയെ കണ്ണിറുക്കി കാണിക്കുകയായിരുന്നു.

ഇതില്‍ കുപിതയായ യുവതി അഭിനവ് ശര്‍മയുടെ ബെന്‍സ് കാറിന്റെ മുകളില്‍ കയറി, ബോണിറ്റില്‍ സ്ഥാപിച്ച പാര്‍ട്ടി കൊടി ഊരിയെടുത്ത് കാറിന്റെ വശത്തെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം തീരാത്ത യുവതി ബോണറ്റിന്റെ മുകളില്‍ തന്നെ നിലയുറപ്പിച്ച് തന്നെ എതിര്‍ക്കാന്‍ ഗണ്‍മാനെ വെല്ലുവിളിക്കുകയും ചെയ്തു.

എന്നാല്‍, പുറത്തിറങ്ങാന്‍ നേതാവ് തയ്യാറായില്ല. അതേസമയം, ഒപ്പമുണ്ടായിരുന്നവരില്‍ ചിലര്‍ യുവതിയുമായി തര്‍ക്കം കൂടുകയും ഗണ്‍മാന്റെ ചിത്രം പകര്‍ത്തിയ ഫോണ്‍ പിടിച്ചെടുത്ത് നിലത്തെറിയുകയും ചെയ്തു. ഇതൊന്നും യുവതിയെ ഭയപ്പെടുത്തിയതേയില്ല.

ഗണ്‍മാന്‍ തന്നോട് ക്ഷമാപണം നടത്തുകയും തകര്‍ത്ത മൊബൈല്‍ ഫോണിന്റെ പണം നല്‍കുകയും ചെയ്യാതെ കാറിന്റെ ബോണറ്റിന് മുകളില്‍ നിന്ന് താഴെയിറങ്ങില്ലെന്ന് യുവതി വാശി പിടിച്ചു. തുടര്‍ന്ന്, മൊബൈല്‍ ഫോണിന്റെ വിലയായ 6,500 രൂപ നേതാവും സംഘവും നല്കി.

ബഹളം ഏതാണ്ട് ഒരു മണിക്കൂറോളം നേരം നീണ്ടുനിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :