സിനിമ പോലൊരു പ്രണയം, അപകടത്തില്‍ രക്ഷപ്പെടുത്തിയ ആളെ യുവതി ജീവിത പങ്കാളിയാക്കി

ഫ്‌ളോറിഡ| VISHNU N L| Last Modified വ്യാഴം, 14 മെയ് 2015 (13:14 IST)
സിനിമ പോലൊരു പ്രണയം എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയൊക്കെയാകണം. അല്ലെങ്കില്‍ വഴിയരുകില്‍ മരണത്തെ മുഖമുഖം കണ്ട് കിടന്ന യുവതിയെ രക്ഷിച്ച് പിന്നീട് അവളെ ജീവിത സഖിയാക്കുക എന്നതൊക്കെ ഹോളിവുഡ് സിനിമകളില്‍ മാത്രമേ നടക്കൂ. എന്നാല്‍ മെലീസ ഡോമേയുടെയും കാമറൂണ്‍ ഹില്ലിന്റെയും പ്രണയം സിനിമകളെ തോല്‍പ്പിക്കുന്ന നാടകീയത നിറഞ്ഞതാണ്.
ഫ്‌ളോറിഡക്കാരായ ഇരുവരുടെയും ജീവിതത്തില്‍ നടന്ന ആദ്യസമഗമം പക്ഷെ ഒട്ടും പ്രണയാതുരമായിരുന്നില്ല. പ്രണയിക്കാനോ പ്രണയിക്കപ്പെടാനോ ഉള്‍ല മാനസികാവസ്ഥകളിലായിരുന്നില്ല മൂന്ന് വര്‍ഷം മുമ്പ് ഇരുവരും കണ്ടുമുട്ടുമ്പോള്‍.

കാരണം അന്ന് മെലീസ മരണത്തെ മുഖാമുഖം കണ്ട് ബോധത്തിനു അബോധത്തിനു ഇടയിലായിരുന്നു. കാമറൂണാകട്ടെ രക്ഷാപ്രവര്‍ത്തകന്റെ റോളിലും. അത്യാഹിത വിഭാഗത്തിലേക്ക്‌ വന്ന ടെലിഫോണ്‍ കോളിന്റെ അടിസ്‌ഥാനത്തില്‍ വഴിയരികില്‍ രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മെലീസയെ കാമറൂണ്‍ ആശുപത്രിയില്‍ എത്തിച്ചു. സ്‌കൂള്‍ ജീവിതത്തില്‍ ബോയ്‌ഫ്രണ്ടായിരുന്ന യുവാവിന്റെ ആക്രമണത്തില്‍ 32 കുത്തേറ്റ മെലീസയുടെ നില ഗുരുതരമായിരുന്നു. എന്നാല്‍ മരണത്തിലേക്ക് പറഞ്ഞുവിടാതെ ജീവിതത്തിലേക്ക് നടന്നുകയറാന്‍ വഴിയൊരുക്കിയവന് നന്ദിപറയന്‍ പോലും മെലീസയ്ക്ക് സാധിച്ചില്ല.

കാമറൂണാകട്ടെ തന്റെ ജീവിത തിരക്കിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. തന്നെ രക്ഷിച്ചയാളെക്കുറിച്ച്‌ അറിയാന്‍ മെലീസയ്‌ക്കും രക്ഷിച്ച പെണ്‍കുട്ടിയെ വീണ്ടും കണ്ടുമുട്ടാന്‍ കാമറൂണിനും അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. എന്നാല്‍ 2012 ഒക്‌ടോബറില്‍ ഒരു വസന്തത്തില്‍ വിധി വീണ്ടും ഇവരെ കൂട്ടിയിടിപ്പിച്ചു. ഒരു പള്ളി സംഘടിപ്പിച്ച ചടങ്ങില്‍ തന്റെ അനുഭവം മെലീസ പറഞ്ഞപ്പോള്‍ അവിടെ കേഴ്‌വിക്കാരനായി കാമറൂണ്‍ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ ഒരു പുനസമാഗത്തിന്‌ പിന്നാലെ ഇരുവരും നമ്പര്‍ കൈമാറി.

അത് പിന്നീട് ഇരുവരുടെയും ഉള്ളില്‍ പ്രണയത്തിന്റെ വിത്തുപാകി. ഒടുവില്‍ കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ട്രോപ്പിക്കാനയില്‍ നടന്ന ഒരു ബേസ്‌ബോള്‍ മത്സരത്തില്‍ അതിഥിയായി ആദ്യ പന്തെറിയാന്‍ ക്ഷണിക്കപ്പെട്ട മെലീസയ്ക്ക് തന്നെ വിവാഹം ചെയ്യാമോ? എന്നെഴുതിയ പന്ത്‌ സമ്മാനിച്ചാണ്‌ കാമറൂണ്‍ വിവാഹാലോചന നടത്തിയത്‌. ഒരു ജീവകാരുണ്യ സംഘടനയുമായി ബന്ധപ്പെട്ട്‌ ടാമ്പാ ബേ റേയ്‌സ് ബേസ്‌ബോള്‍ മത്സരത്തില്‍ ആദ്യ പന്ത്‌ എറിയാന്‍ മെലീസയ്‌ക്ക് ക്ഷണം ലഭിച്ചത്‌ തിങ്കളാഴ്‌ചയായിരുന്നു. മെലീസയ്‌ക്ക് എറിയേണ്ട പന്ത്‌ കാമറൂണ്‍ നേരത്തേ തന്നെ തയ്യാര്‍ ചെയ്‌തതായിരുന്നു. തങ്ങളുടെ ഇടയില്‍ സംഭവിച്ച നാടകീയതയ്ക്ക് നാടകീയമായി തന്നെ പൂര്‍ത്തീകരണം നല്‍കാന്‍ കാമറൂണ്‍ തീരുമാനിക്കുകയായിരുന്നു.

തന്റെ പ്രിയതമന്റെ അപ്രതീക്ഷിതമായ അഭ്യര്‍ഥനയില്‍ ആദ്യം പകച്ചു പോയെങ്കിലും ഉള്ളിലെ അനുരാഗം മെലീസയ്ക്കും അടക്കിവയ്ക്കാന്‍ കഴിയില്ലായിരുന്നു. ഒടുവില്‍ ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. ഒരു തിരക്കഥ പോലെ തോന്നാമെങ്കിലുംഅവരെ രക്ഷിച്ച ഈ കഥ വിധിയുടെ തീര്‍പ്പായിരുന്നു. കഥയില്‍ വില്ലന്‍ ആണെങ്കിലൂം മെലീസെയെയും കാമറൂണിനെയും ആദ്യമായി കണ്ടുമുട്ടിച്ച മെലീസെയുടെ അക്രമി റോബര്‍ട്ട്‌ ലീ ബര്‍ട്ടണ്‍ ജൂനിയറിന്‌ കൊലപാതക ശ്രമത്തിന്‌ തടവ്‌ശിക്ഷ ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :