എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും, പദ്ധതിയുടെ തടസങ്ങള്‍ നീക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി: പെട്രൊനൈറ്റ് എം ഡി

എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധാരണയായതായി പെട്രൊനൈറ്റ് എംഡി പ്രഭാത് സിങ്ങ്

ന്യൂഡല്‍ഹി| സജിത്ത്| Last Updated: തിങ്കള്‍, 30 മെയ് 2016 (12:09 IST)
എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധാരണയായതായി പെട്രൊനൈറ്റ് എംഡി പ്രഭാത് സിങ്ങ്. പദ്ധതിയുടെ തടസങ്ങള്‍ നീക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയെന്നും രണ്ടുവര്‍ഷത്തിനകം തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പ്രഭാത് സിങ്ങ്. അതേസമയം പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് എം ഡിയില്‍ നിന്നും തേടിയതായി പിണറായി വിജയനും പ്രതികരിച്ചു.

കേരളത്തിന്റെ വികസന പദ്ധതിയായിട്ടാണ് നേരത്തെ യു ഡി എഫ് സര്‍ക്കാര്‍ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. പൈപ്പ് ലൈന്‍ വഴി വീടുകളിലേക്ക് പാചകവാതകം എത്തുമെന്നതാണ് ഈ പദ്ധതിയുടെ ഗുണം. രാജ്യത്തെ നാലു പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് കൊച്ചിയിലെ പുതുവൈപ്പിന്‍ ടെര്‍മിനലിലേക്കും ഗുജറാത്തിലെ ദാഹോജില്‍ ടെര്‍മിനലിലേക്കും
ഖത്തറിലെ റാസ് ഗ്യാസ് വഴി പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത്.

എന്നാല്‍ ജനങ്ങളുടെ ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് ഗെയിലിന്റെ വാതകക്കുഴലുകള്‍ സ്ഥാപിക്കാനായി സ്ഥലം ഏറ്റെടുക്കാന്‍ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പല സ്ഥലങ്ങളിലും സംഘര്‍ഷവും നടന്നിരുന്നു.
എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നേരത്തെ ലാത്തിച്ചാര്‍ജുകളും മറ്റും അരങ്ങേറിയതാണ്‍. തുടര്‍ന്നായിരുന്നു ഈ പദ്ധതി താല്‍കാലികമായി നിര്‍ത്തി വച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :