മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് കൊടിയവഞ്ചനയെന്ന് വി ഡി സതീശന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് വഞ്ചനാപരമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ വി ഡി സതീശന്‍. അധികാരത്തിലേറി 3 ദിവസങ്ങൾക്കുള്ളിൽ സ്വീകരിച്ച നിലപാടു മാറ്റം തെരഞ്ഞെടുപ്പിൽ ജനങ്ങളോട്

കൊച്ചി| aparna shaji| Last Modified ഞായര്‍, 29 മെയ് 2016 (10:48 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് വഞ്ചനാപരമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ വി ഡി സതീശന്‍. അധികാരത്തിലേറി 3 ദിവസങ്ങൾക്കുള്ളിൽ സ്വീകരിച്ച നിലപാടു മാറ്റം തെരഞ്ഞെടുപ്പിൽ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ആരോപിച്ചു.

വി ഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രി പിണറായി വിജയൻ മുല്ലപ്പെരിയാർ വിഷയത്തിലെടുത്തിരിക്കുന്ന പുതിയ നിലപാട് വഞ്ചനാപരമാണ്. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച പ്രകടനപത്രികയിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി 3 ദിവസങ്ങൾക്കുള്ളിൽ ഇത്തരമൊരു നിലപാടു മാറ്റം തിരഞ്ഞെടുപ്പിൽ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നത്.

ഇത് സംബന്ധിച്ച ഉദ്യോഗസ്ഥ തലത്തിലോ സർക്കാർ അഭിഭാഷകരായോ ചർച്ച നടത്തിയതായി ജനങ്ങൾക്ക് അറിവില്ല. മാത്രവുമല്ല കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് കേരളം ഭരണപരമായും, നിയമപരമായും സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളിലും ഇടതുപക്ഷത്തിന്റെ അഭിപ്രായം പുതിയ അണക്കെട്ട് എന്നു തന്നെയായിരുന്നു.

കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി സമർപ്പിച്ച നിവേദനത്തിലും പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഈ നിവേദനസംഘത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ വി എസ് അച്ചുതാനന്ദനും അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാടു മാറ്റം ഇതു സംബന്ധിച്ച സുപ്രീം കോടതി കേസുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ്.

ഇത് കേരളത്തിന്റെ താൽപ്പര്യങ്ങളെ ബലി കഴിക്കുന്നതാണ്. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്നാടിന് സുപ്രീം കോടതിയിൽ ആയുധമാവും. ഇത് കൊടിയ വഞ്ചനയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :