പ്രധാനമന്ത്രി പറഞ്ഞത് തെറ്റ്: ഏഴുപതിറ്റാണ്ടിനു ശേഷവും വൈദ്യുതി എത്തിയിട്ടില്ലെന്ന് ഗ്രാമമുഖ്യന്‍; ഒടുവില്‍ വാര്‍ത്താ കുറിപ്പ് ഇറക്കി സര്‍ക്കാര്‍ തലയൂരി

ഗ്രാമത്തില്‍ വൈദ്യുതി എത്തിയെന്ന് പ്രധാനമന്ത്രി; ഇല്ലെന്ന് ഗ്രാമമുഖ്യന്‍

ന്യൂഡല്‍ഹി| priyanka| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (08:51 IST)
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷം വൈദ്യുതി എത്തിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് ഗ്രാമ മുഖ്യന്‍. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് നഗ്ല ഫത്തേല എന്ന ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ചതിനെ കുറിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാല്‍ ഇവിടെ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ പ്രസംഗത്തിലെ പരാമര്‍ശം തിരുത്തിക്കൊണ്ട് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി.

ഡല്‍ഹിയില്‍ നിന്നു മൂന്നു മണിക്കൂര്‍ മാത്രമേ നഗ്ല ഫത്തേല എന്ന ഗ്രാമത്തിലേക്ക് ഉള്ളൂ. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിയേണ്ടി വന്നു അവിടെ വൈദ്യുതി എത്താന്‍ എന്നായിരുന്നു സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ വികസനത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ 600 വീടുകളുള്ള ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന പദ്ധതിയില്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ചു എന്നാണു രേഖകളില്‍ ഉള്ളത്. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാല്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തിയിട്ടില്ലെന്ന് ഗ്രാമമുഖ്യനും വ്യക്തമാക്കി. ഇതോടെയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പത്രക്കുറിപ്പ് ഇറക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :