അയല്‍പ്പക്കത്തെ വീട്ടില്‍ നിന്ന് അസാധാരണമായ ചില ശബ്ദങ്ങള്‍, പന്തികേട് തോന്നിയപ്പോള്‍ പൊലീസിനെ കാര്യം അറിയിച്ചു; വീട് തുറന്നു നോക്കിയപ്പോള്‍ 20 അടി ആഴത്തില്‍ കുഴി, കാരണം കേട്ട് ഞെട്ടി പൊലീസ്

രേണുക വേണു| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (14:29 IST)

മലയാളിയായ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് വീട്ടിലെ മുറിയില്‍ 20 അടി ആഴത്തില്‍ കുഴിയെടുത്ത് ദമ്പതികള്‍. മൈസൂരുവിലെ ചാമരാജനഗറില്‍ അമ്മനപുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമനിവാസിയായ സോമണ്ണയും അദ്ദേഹത്തിന്റെ ഭാര്യയുമാണ് വീട്ടിലെ മുറിയില്‍ 20 അടി ആഴത്തില്‍ കുഴിയെടുത്തത്. വീട് നില്‍ക്കുന്ന സ്ഥലത്ത് കുഴിച്ചുനോക്കിയാല്‍ നിധി കിട്ടുമെന്ന് ഒരു മലയാളി മന്ത്രവാദി പറഞ്ഞതുകേട്ടാണ് വീട്ടുകാര്‍ കുഴിയെടുത്തത്.

കുറച്ചുകാലം മുന്‍പ് വീട്ടിന്റെ ഉള്ളില്‍ ഒരു പാമ്പിനെ തല്ലിക്കൊന്നിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുശേഷം രണ്ടു പാമ്പുകള്‍കൂടി വീട്ടിലെത്തി. ഇതോടെ സോമണ്ണ ബന്ധുക്കളെ വിവരമറിയിച്ചപ്പോള്‍ ജ്യോത്സ്യനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ജ്യോത്സ്യന്‍ കേരളത്തില്‍നിന്നുള്ള ഒരു മന്ത്രവാദിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. ഈ മന്ത്രവാദിയാണ് കുഴിയെടുക്കാന്‍ നിര്‍ദേശിച്ചത്. വീട്ടിനകത്ത് നിധിയുണ്ടെന്നും അതിനു കാവല്‍നില്‍ക്കുന്നവയാണ് പാമ്പുകളെന്നും മന്ത്രവാദി സോമണ്ണയെയും ഭാര്യയെയും വിശ്വസിപ്പിച്ചു. വീട്ടില്‍ പാമ്പുകളെ കണ്ട ഭാഗം കുഴിക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് മന്ത്രവാദി സോമണ്ണയുടെ വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു. ഇതിനുശേഷം ദമ്പതികള്‍ പാമ്പുകളെ കണ്ട മുറിയില്‍ കുഴിയെടുക്കാന്‍ ആരംഭിച്ചു.

പാമ്പിനെ കണ്ട മുറിയില്‍ കുഴിയെടുക്കാന്‍ തുടങ്ങിയത് രഹസ്യമായാണ്. രാത്രിയും കുഴിയെടുക്കല്‍ നടന്നു. കുഴിയില്‍ നിന്നുള്ള മണ്ണ് വേറൊരു മുറിയില്‍ നിക്ഷേപിച്ചു. കുഴിക്ക് ആഴം കൂടിയതോടെ ഏണിയുടെ സഹായത്തോടെയാണ് മണ്ണ് പുറത്തെത്തിച്ചത്. കുഴിയില്‍നിന്നുള്ള മണ്ണ് മുറിയില്‍ വലിയ കൂമ്പാരമാവുകയും താമസത്തിനു ബുദ്ധിമുട്ടായി മാറുകയും ചെയ്തു.

വീട്ടില്‍ നിന്ന് തുടര്‍ച്ചയായി ചില ശബ്ദങ്ങള്‍ കേട്ടുതുടങ്ങിയതോടെ അയല്‍വാസികള്‍ക്ക് സംശയമായി. ഗ്രാമവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആണ് 20 അടി ആഴത്തില്‍ മുറിയില്‍ കുഴിയെടുത്തിരിക്കുന്നത് കണ്ടത്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് താക്കീത് നല്‍കിയ പൊലീസ് ആ കുഴി മണ്ണിട്ട് മൂടാനും നിര്‍ദേശിച്ചു. അതേസമയം, കുഴിയെടുക്കാന്‍ നിര്‍ദേശിച്ച മന്ത്രവാദി മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്തുവച്ചിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :