Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ദേശീയ തലത്തില്‍ ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്

Tirupati Laddu
രേണുക വേണു| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (16:39 IST)
Tirupati Laddu

Tirupati Laddu: ഒരു സംസ്ഥാനം മുഴുവന്‍ ലഡ്ഡുവിന്റെ പേരില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അപൂര്‍വ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇത് വെറും ലഡ്ഡുവല്ല, ആന്ധ്രയിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ തിരുപ്പതി ലഡു! ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി സര്‍ക്കാരും പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മിലാണ് 'ലഡു പോര്'. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയായിരുന്നു അന്ന് മുഖ്യമന്ത്രി.

ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ദേശീയ തലത്തില്‍ ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ 'തിരുപ്പതി ലഡു' ചര്‍ച്ചകളില്‍ ടിഡിപിക്കൊപ്പം കട്ടയ്ക്കു കൂടിയിട്ടുണ്ട് ബിജെപിയും ഹിന്ദുത്വ സംഘടനകളും. ജഗന്‍മോഹന്‍ റെഡ്ഡിയുടെ മതം അടക്കം ചൂണ്ടിക്കാട്ടിയാണ് ബിജെപി അനുകൂല പ്രൊഫൈലുകള്‍ 'തിരുപ്പതി ലഡു' വിഷയത്തെ വര്‍ഗീയമായി പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ജഗന്‍ മോഹന്‍ റെഡ്ഡി ഹൈന്ദവ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് പോലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഹിന്ദുത്വവാദികള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ചന്ദ്രബാബു നായിഡുവിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് തിരുപ്പതി ലഡ്ഡുവിനായി ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ തീരുമാനിച്ചു. NDDB ലാബില്‍ വെച്ച് ജൂലൈ എട്ടിനാണ് ഈ പരിശോധന നടന്നത്. തിരുപ്പതി ലഡു ഉണ്ടാക്കാനായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് ഉപയോഗിക്കുന്ന നെയ്യില്‍ മത്സ്യ എണ്ണയും മൃഗക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു.

കര്‍ണാടക മില്‍ക് ഫെഡറേഷനില്‍ (കെ.എം.എഫ്) നിന്നുള്ള നന്ദിനി നെയ്യാണ് തിരുപ്പതി ലഡു ഉണ്ടാക്കാന്‍ ആദ്യം ഉപയോഗിച്ചിരുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണകാലത്ത് നന്ദിനി നെയ്യ് ഒഴിവാക്കി മൃഗക്കൊഴുപ്പ് കൊണ്ടാണ് ലഡു ഉണ്ടാക്കിയിരുന്നതെന്നാണ് ടിഡിപിയുടെ ആരോപണം. ടിഡിപി ഭരണത്തില്‍ എത്തിയ ശേഷം ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തില്‍ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ചന്ദ്രബാബു നായിഡു അവകാശപ്പെടുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :