ഇന്ത്യൻ റയിൽവെ തീവ്രപരിചരണ വിഭാഗത്തിലെ രോഗിക്ക് തുല്യമാണെന്ന് സുരേഷ് പ്രഭു

കൊൽക്കത്ത| VISHNU N L| Last Modified ശനി, 22 ഓഗസ്റ്റ് 2015 (16:50 IST)
ഇന്ത്യന്‍ റെയില്‍‌വെ അത്യാസന്ന നിലയിലെന്ന് റയില്‍ മന്ത്രി സുരേഷ് പ്രഭു. തുടർച്ചയായ അവഗണനയും നിക്ഷേപങ്ങളുടെ അപര്യാപ്തതയും നിമിത്തം ഇന്ത്യൻ റയിൽവെ തീവ്രപരിചരണ വിഭാഗത്തിലെ രോഗിക്ക് തുല്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പശ്ചിമ റയില്‍വെ ഹെഡ്ക്വാർട്ടേഴ്സിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു മന്ത്രി.

വർഷാവർഷങ്ങളായി തുടരുന്ന തികഞ്ഞ അവഗണനയും അടിസ്ഥാന സൗകര്യ വികസനത്തിൽ മുതൽമുടക്കുന്ന തുകയുടെ അപര്യാപ്തതയുമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണം - മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ മേഖലയ്ക്കായി നീക്കിവയ്ക്കേണ്ടിയിരുന്ന തുക അതിനായി നീക്കിവയ്ക്കാൻ നമുക്കു സാധിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ റയിൽവെ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 120 ബില്യൺ ഡോളർ ഈ മേഖലയിൽ മുതൽ മുടക്കുമെന്നും അദേഹം വ്യക്തമാക്കി.

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗിക്ക് സമമായ ഇന്ത്യൻ റയിൽവെയ്ക്ക് ചൈനീസ് റയിൽവെ ഉൾപ്പെടെയുള്ളവരുമായി മാരത്തോൺ മൽസരത്തിൽ ഏർപ്പെടാനാകില്ലെന്നും സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു. ഇന്ത്യൻ റയിൽവെയെ എപ്പോഴും ചൈനീസ് റയിൽവെയുമായണ് എല്ലാവരും താരതമ്യം ചെയ്യുന്നതെന്നും അവരുടെയൊപ്പമെത്തണമെങ്കിൽ നാം വൻതുക റയിൽവെയിൽ മുതൽമുടക്കിയേ മതിയാകൂ എന്നും സുരേഷ് പ്രഭു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :