സുനന്ദയുടെ സ്വകാര്യ വസ്തുക്കള്‍ കാണാനില്ല!

സുനന്ദ പുഷ്കര്‍, ശശി തരൂര്‍, ന്യൂഡല്‍ഹി പൊലീസ്
ന്യുഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (12:56 IST)
ശശി തരൂര്‍ എം പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണസമയത്ത് സുനന്ദ ഉപയോഗിച്ചതെന്നു കരുതുന്ന സ്വകാര്യ സാധനങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കാണാതായതായി ഡല്‍ഹി പൊലീസിന്റെ വെളിപ്പെടുത്തല്‍. സംഭവം നടന്ന് ഒമ്പത് മാസങ്ങള്‍ കഴിഞ്ഞിട്ടാണ് ഡല്‍ഹി പൊലീസ് കുറ്റകരമായ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസിന്റെ 345-)ം
നമ്പര്‍ സ്യൂട്ടിലാണ് ജനുവരി 17ന് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ ഡല്‍ഹി പോലീസിന് വീഴ്ചപറ്റിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സുനന്ദയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അടക്കമുള്ളവര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ കുറ്റസമ്മതവും.

ഡല്‍ഹി പൊലീസിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് സുനന്ദ ഹോട്ടലില്‍ പ്രവേശിച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ കാണാതായിട്ടുണ്ട്. ചെരുപ്പുകളും ഹാന്‍ഡ്ബാഗും അപ്രത്യക്ഷമായി. എന്നാല്‍ ആകെ ലഭിച്ചത് ധരിച്ചിരുന്ന നിശാ വസ്ത്രവും, മുറിയില്‍ നിന്ന് ലഭിച്ച സുനന്ദയുടെ ബാഗുമായിരുന്നു. ഈ ബാഗിലാണ് സുനന്ദ കഴിച്ചു എന്ന് പറയപ്പെടുന്ന ആല്‍പറക്‌സ് ഗുളിക കണ്ടെത്തിയത്.

ബാഗുമാത്രം ഉപേക്ഷിച്ച് മറ്റ് സ്വകാര്യ വസ്തുക്കള്‍ മറ്റാരോ എടുത്തുമാറ്റി എന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതിനിടെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ഹോട്ടല്‍ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് പോലീസ് വെളിപ്പെടുത്തിയില്ല. സംഭവം പുറത്തായതോടെ സുനന്ദയുടേത് കൊലപാതകമാണെന്ന ആരോപണത്തിന് ശക്തി കൂടി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :