ആഴക്കടലില്‍ ഇന്ത്യക്ക് കരുത്താകാന്‍ ‘സ്കോര്‍പിയോണ്‍’ എത്തി, ശത്രുക്കള്‍ പേടിക്കുന്ന അന്തര്‍വാഹിനേക്കുറിച്ച്

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (13:42 IST)
ഇന്ത്യന്‍ നാവികസേനയുടെ കരുത്തും പ്രഹരശേഷിയും അതിഭയാനകമായി വര്‍ധിപ്പിക്കുന്ന ത്യാധുനിക അന്തര്‍വാഹിനി ഇന്ന് നാവികസേനയുടെ ഭാഗമായി. ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക മുങ്ങിക്കപ്പലായ ' സ്‌കോര്‍പ്പിയോണ്‍'ഇന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖറുടെ സാന്നിധ്യത്തിലാണ് നീറ്റിലിറക്കിയത്. ഫ്രഞ്ച് പ്രതിരോധവകുപ്പിന്റെ സഹായത്തോടെ ഇന്ത്യന്‍നാവിക സേനയ്ക്കായി മുംബൈയിലെ മസഗോണ്‍ കപ്പല്‍നിര്‍മ്മാണശാലയാണ് അന്തര്‍വാഹിനി നിര്‍മ്മിച്ചത്. രീക്ഷണ അടിസ്ഥാനത്തിലാണ് സ്കോര്‍പിയന്‍ നീറ്റിലിറക്കിയിരിക്കുന്നത്.

പ്രോജക്ട് 75 എന്ന കോഡ് നാമത്തില്‍ 10 വര്‍ഷം മുമ്പാണ് ഈ അന്തര്‍വാഹിനിക്കായുള്ള വിഹിതം ബജറ്റില്‍ വകയിരുത്തിയത്. ആറ് മുങ്ങിക്കപ്പലുകളാണ് പ്രൊജക്ട് 75 എന്നപദ്ധതിയില്‍ നിര്‍മ്മിക്കുന്നത്. 66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള സ്‌കോര്‍പ്പിയോണ്‍ 300 മീറ്റര്‍ വരെ താഴ്ചയില്‍ സഞ്ചരിക്കാന്‍ കഴിവുള്ളവയാണ്. അടിയന്തരഘട്ടത്തില്‍ 50 ദിവസം വരെ ഒറ്റയടിക്ക് വെള്ളത്തിനടിയില്‍ കഴിയാനും ഇവയ്ക്കാകും.

31 നാവികര്‍ ഉള്‍ക്കൊള്ളുന്ന സംഘമാണ് സ്കോര്‍പിയന്‍ നിയന്ത്രിക്കുക. ആറ് മിസൈലുകളും ടോര്‍പ്പിടോകളും ഇവയില്‍ ഘടിപ്പിക്കാനാകും. ശത്രു രാജ്യത്തിന്‍്റെ മിസൈലുകളും ടോര്‍പ്പിഡോകളും കപ്പലുകളും കണ്ടത്തൊന്‍ അത്യാധുനിക ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ ഡിറ്റക്ടറുകളും ഇവയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. സേനയുടെ പക്കലുള്ള മറ്റ് സാമ്പ്രദായിക വാഹിനികളേപ്പോലെ സ്കോര്‍പിയന്‍ ഡീസല്‍- ഇലക്ട്രിക് പവറില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയാണ്. എന്നാല്‍ മറ്റുളവയേക്കാള്‍ കാര്യക്ഷമമാണ്. സാമ്പ്രദായിക രീതിയില്‍ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 14 അന്തര്‍വാഹിനികളാണ് നാവിക സേനക്കുള്ളത്.

സ്കോസ്കോര്‍പിയന്‍ ശൃംഖലയിലെ ആറ് അന്തര്‍വാഹിനികളാണ് നിര്‍മ്മിക്കുന്നത്.
2018ഓടെ ആറും സേനയുടെ ഭാഗമാകും. പത്തുവര്‍ഷം മുമ്പാണ് 5,000 കോടി രൂപ ബജറ്റില്‍ അന്തര്‍വാഹിനി നിര്‍മ്മാണം ആരംഭിച്ചത്. 23,000 കോടിയോളം രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സിനുപുറമേ മലേഷ്യ, ചിലി, ബ്രസീല്‍ നാവികസേനകളും ഇത്തരത്തിലുള്ള മുങ്ങിക്കപ്പലുകള്‍ ഔദ്യോഗികമായി ഉപയോഗിക്കുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :