സച്ചിനും രേഖയും കടമ നിര്‍വ്വഹിക്കണം: പി ജെ കുര്യന്‍

കൊച്ചി| VISHNU.NL| Last Modified ശനി, 9 ഓഗസ്റ്റ് 2014 (13:25 IST)
രാജ്യസഭാംഗങ്ങളായ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ഡുല്‍ക്കറൌം നടി രേഖയും രാജ്യസഭാ നടപടികളില്‍ പങ്കെടുക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ ആവശ്യപ്പെട്ടു.
സഭാ നടപടികളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നത് ഉചിതമല്ല എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വളരെയധികം ആദരിക്കപ്പെടുന്ന വ്യക്തികളാണവര്‍. അവരെ ഒരിക്കല്‍ കൂടി ആദരിക്കുന്നതിനും അവരുടെ സേവനം രാജ്യസഭയ്ക്കും ലഭിക്കുന്നതിനും വേണ്ടിയാണ് ഇരുവരെയും നാമനിര്‍ദേശം ചെയ്തത്. ആ ആദരവ് തിരിച്ചുനല്‍കാന്‍ ഇരുവര്‍ക്കും ബാധ്യതയുണ്ട്. രാജ്യത്തെ ആദരിക്കാന്‍ ഇവര്‍ മറക്കരുത്. അതിനാല്‍ ഇരുവരും സഭയിലെത്തി കടമ നിര്‍വഹിക്കണം. തിങ്കളാഴ്ച സഭ വീണ്ടും ചേരുമ്പോള്‍ ഇരുവരും സഭയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുര്യന്‍ പറഞ്ഞു.

2012 ജൂണിലാണ് സച്ചിനും രേഖയും രാജ്യസഭാംഗങ്ങളായത്. രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സച്ചിന്‍ മൂന്ന് ദിവസം സഭാ നടപടികളില്‍ പങ്കെടുത്തു. രേഖയാകട്ടെ ഏഴൂ ദിവസമാണ് സഭയില്‍ എത്തിയത്. ഇത് ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പി രാജീവ് എം പിയാണ് ഇവരുടെ അസാന്നിധ്യം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. സഭാ ചട്ടം ലംഘിക്കുന്ന വിധം ഇരുവരും അവധിയെടുത്തിട്ടില്ലെന്നും അതിനാല്‍ അംഗത്വം റദ്ദാക്കാന്‍ ആവില്ലെന്നും പി ജെ കുര്യന്‍ സഭയില്‍ മറുപടി നല്‍കിയിരുന്നു. തന്റെ അസാന്നിധ്യം വാര്‍ത്തകളില്‍ അമിത പ്രധാന്യം നല്‍കുന്നുവെന്നും സഹോദരന്റെ ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഹാജരാകാതിരുന്നതെന്നും സച്ചിന്‍ മറുപടി നല്‍കിയിരുന്നു.

ഇരുവരേയും രാജ്യസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇരുവരും രാജ്യസഭയില്‍ ഇതുവരെ ചോദ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍, കായികം, ജന്‍ലോക്പാല്‍, അഴിമതി, ബജറ്റ് ഇതൊന്നും സംബന്ധിച്ച ഒരു ചോദ്യവും ഇവര്‍ സഭയില്‍ ചോദിച്ചില്ല.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് സച്ചിനെയും രേഖയെയും കോണ്‍ഗ്രസ് രാജ്യസഭയില്‍ ഉള്‍പ്പെടുത്തിയതെന്നും ഇവരേകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :