യന്ത്രമനുഷ്യന്‍ കൊലയാളിയായി; തൊഴിലാളിയെ കുത്തിക്കൊന്നു

 യന്ത്രമനുഷ്യന്‍ , തൊഴിലാളിയെ കുത്തിക്കൊന്നു , യന്ത്രമനുഷ്യന്‍ അപകടം
ഗുഡ്‌ഗാവ്‌| jibin| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (12:45 IST)
ഹരിയാനയിലെ മനേസറില്‍ യന്ത്രമനുഷ്യന്‍ മനുഷ്യനെ കൊന്നു. യുപിയിലെ ഉന്നാവൊ സ്വദേശിയായ രാംജി ലാല്‍ (24) എന്ന യുവാവാണ് മരിച്ചത്. മെറ്റല്‍ ഷീറ്റുകള്‍ വെല്‍ഡ് ചെയ്യുന്ന യന്ത്രമനുഷ്യനാണ് അപകടത്തിന് വഴിയൊരുക്കിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഫാക്ടറിയിലെ വെല്‍ഡിംഗ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന യന്ത്രമനുഷ്യനാണ് കൊലയാളിയായത്.

റോബോട്ടിക്‌ വെല്‍ഡിംഗ്‌ ലൈനുകള്‍ ഉളള വിഭാഗത്തിലാണ്‌ അപകടം നടന്നത്‌. യന്ത്രമനുഷ്യന്റെ വെല്‍ഡിംഗ് സ്‌റ്റിക്ക് റാംജി ലാലിന്റെ വയറില്‍ കൊള്ളുകയായിരുന്നു. ലോഹ പാളികള്‍ യന്ത്രത്തിന്റെ കരങ്ങളില്‍ ശരിയായി പതിക്കാതിരുന്നതിനെ തുടര്‍ന്ന്‌ യന്ത്രമനുഷ്യന്റെ അടുത്ത് വന്നു നിന്ന് ശരിയാക്കാന്‍ ശ്രമിച്ച രാംജിയുടെ അടിവയറ്റിലേക്ക്‌ യന്ത്രത്തിന്റെ കൈ തുളഞ്ഞുകയറുകയായിരുന്നു. ഇയാളെ ഉടന്‍ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നുവെന്ന്‌ ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിക്കുകയായിരുന്നു.

ഗുഡ്ഗാവിലെ മനേസറിലെ മാതൃകാ വ്യവസായ നഗരത്തിലെ ഫാക്ടറിയില്‍ ഒന്നര വര്‍ഷം മുമ്പാണ് രാംജി ജോലിക്കു ചേര്‍ന്നത്. 63 ജീവനക്കാരും 39 റോബോട്ടുകളും ജോലി ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. രാംജിയുടെ മരണത്തില്‍ പ്രതിഷേധിച്ച തൊഴിലാളികള്‍ ഫാക്ടറിക്കുമുന്നില്‍ ഉപരോധം നടത്തി. സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തശേഷം മാത്രം ജോലി പുനരാരംഭിക്കാമെന്ന നിലപാടിലാണ് തൊഴിലാളികള്‍. മാനേജ്‌മെന്റ് അനുനയ ശ്രമവും ആരംഭിച്ചിട്ടുണ്ട്.

രാജി യന്ത്രമനുഷ്യന്റെ കൂടുതല്‍ അടുത്തുനിന്നതാണ് അപകടത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. യന്ത്രമനുഷ്യന്റെ
ഇത്ര അടുത്തേക്കു പോകാന്‍ പാടില്ലായിരുന്നെന്നും വിശദാംശങ്ങള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :