വീണ്ടും ദളിത് കൊലപാതകം; ഹരിയാനയില്‍ ബാലനെ പൊലീസ് മര്‍ദ്ദിച്ചുകൊന്നു

 ദളിത് കൊലപാതകം , പൊലീസ് , ഹരിയാന , പൊലീസ്
ചണ്ഡിഗഡ്| jibin| Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2015 (08:39 IST)
ദളിത് കുടുംബത്തിലെ രണ്ടു കുട്ടികളെ പെട്രോളൊഴിച്ചു തീവച്ചുകൊന്നതിന്റെ നടുക്കം മാറുന്നതിന് പിന്നാലെ ഹരിയാനയില്‍ ഒരു ദലിത്‌ ബാലന്‍ കൂടി കൊല്ലപ്പെട്ടു. ഹരിയാനയിലെ സോനാപതിയിലെ ഗോഹാനയിലെ പതിനാലുകാരനായ ഗോവിന്ദാണ് കൊല്ലപ്പെട്ടത്. പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് കസ്‌റ്റഡിയിലെടുത്ത ദളിത് ബാലനെ പൊലീസുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

അയല്‍വീട്ടിലെ പ്രാവിനെ മോഷ്ടിച്ചെന്ന കുറ്റത്തിനാണ് ഗോവിന്ദനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ഗോവിന്ദനെയും വീട്ടുകാരെയും പരാതിക്കാരെയും പൊലീസ് സ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്‌റ്റേഷനിലെത്തിയ ഗോവിന്ദയുടെ മാതാപിതാക്കളോട് ഗോവിന്ദയെ മോചിപ്പിക്കണമെങ്കില്‍ 10000 രൂപ കൈകൂലി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അത്രയും പണം നല്‍കാന്‍ സാധിക്കാത്ത കുടുംബം 1000 രൂപ കൊടുക്കുകയും ചെയ്‌തു. എന്നാല്‍ പണം വാങ്ങിയിട്ടും പൊലീസ് കുട്ടിയെ വിട്ടയച്ചില്ല.

പിന്നീട് ക്രൂരമായ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഗോവിന്ദ മരിച്ചതോടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഗോവിന്ദനെ മരിച്ചനിലയില്‍ വീടിനു സമീപമുള്ള വിജനമായ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പിന്നീട് റെയില്‍വെ ട്രാക്കും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ഇതോടെ റോഡ്, റെയില്‍ ഗതാഗതം താറുമാറായി. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു പോലീസുകാര്‍ക്കെതിരെ കേസെടുത്തു. സുബാഷ്, അശോക് എന്നീ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രശ്‌നം സ്റ്റേഷനില്‍വച്ചു പറഞ്ഞു പരിഹരിച്ചതാണെന്നും കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നുമായിരുന്നു പൊലീസിന്റെ ആദ്യത്തെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :